പത്തനംതിട്ട: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ നിന്ന് 494.97 ഗ്രാം സ്വര്‍ണം വില കൊടുത്തു വാങ്ങിയതാണെന്ന് ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍. ജാമ്യഹര്‍ജിയില്‍ തെളിവു സഹിതമാണ് ഗോവര്‍ധന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല ശ്രീ കോവിലില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്വര്‍ണമാണ് ഇതെന്ന് അറിയാതെയായിരുന്നു കച്ചവടം.
പിന്നീടാണ് ഈ സ്വര്‍ണം ദ്വാരപാലക ശില്‍പ പാളികളില്‍ നിന്ന് വേര്‍തിരിച്ചതാണെന്ന വിവരം മനസിലായത്. അതോടെ അന്നത്തെ സ്വര്‍ണ വില കണക്കാക്കി(ഗ്രാമിന് 3120 രൂപ) 14,97,228 രൂപ പല തവണകളായി ദേവസ്വം ബോര്‍ഡിന് നല്‍കി.
ഇതില്‍ 9.95 ലക്ഷം ശബരിമല എക്‌സിക്യുട്ടീവ് ഓഫീസറുടെ പേരില്‍ അഞ്ച് ഡിഡി ആയാണ് കൈമാറിയത്. ബാക്കി നാല് ലക്ഷത്തില്‍ അധികം രൂപയില്‍ 2.5 ലക്ഷം വിലവരുന്ന സ്വര്‍ണം മാലയായി മാളികപ്പുറത്തമ്മയ്‌ക്ക് സമര്‍പ്പിച്ചു. ശേഷിച്ച പണം ഉണ്ണികൃഷ്ണന്‍ പോറ്റി വശം ദേവസ്വം ബോര്‍ഡിന് കൈമാറിയെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. തെളിവിനായി എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ എടുത്ത ഡിഡികളുടെ കോപ്പിയും വിവിധ ചിത്രങ്ങളും ജാമ്യഹര്‍ജിയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഭഗവാന്റെ സ്വര്‍ണം അറിയാതെ വാങ്ങിയതുമൂലം താന്‍ അനുഭവിച്ച മാനസിക ഭാരം കുറയ്‌ക്കാന്‍ എന്തു ചെയ്യണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയോട് ചോദിച്ചപ്പോള്‍ അന്നദാനമാണ് ഉത്തമമെന്ന് അദ്ദേഹം നിര്‍ദേശിച്ചതിനാല്‍ 10 ലക്ഷം രൂപ ദേവസ്വത്തിന് നല്‍കിയതായും ജാമ്യ ഹര്‍ജിയിലുണ്ട്. അയ്യപ്പ ഭക്തനായ താന്‍ ശ്രീകോവിലിലെ പുതിയ പാളികള്‍ സ്വര്‍ണം പൂശി സമര്‍പ്പിക്കുക മാത്രമല്ല, ഒരു കോടിയിലധികം രൂപ ദേവസ്വത്തിന് പല ഇനത്തില്‍ നല്‍കിയിട്ടുമുണ്ട്. വില നല്‍കി വാങ്ങിയ സ്വര്‍ണം ഭീഷണിപ്പെടുത്തി എസ്‌ഐടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നും ഗോവര്‍ദ്ധന്‍ പറയുന്നു.
ഇത് സത്യമെങ്കില്‍ ഗോവര്‍ദ്ധന് ജാമ്യം ലഭിക്കാന്‍ എളുപ്പമാണ്. അങ്ങനെയെങ്കില്‍ കേസ് ഏതു വിധേനയും അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണോ ഗോവര്‍ദ്ധന്റെ അറസ്റ്റെന്നും സംശയിക്കണം.















