ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് പാകിസ്ഥാനില്‍ വിതച്ച നാശംമൂലമുണ്ടായ നാണക്കേട് മറയ്‌ക്കാന്‍ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളെ പാകിസ്ഥാന്‍ വെടിവെച്ചിട്ടു എന്ന നുണക്കഥ ഉണ്ടാക്കിയതും പ്രചരിപ്പിച്ചതും ചൈനയാണെന്ന റിപ്പോര്‍ട്ട് പുറത്ത്. ഈയിടെ യുഎസ്-ചൈന ഇക്കണോമിക് ആന്‍റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. റഫാല്‍ പാകിസ്ഥാന്‍ തകര്‍ക്കുന്നതായുള്ള എഐ നിര്‍മ്മിത വീഡിയോ വരെ കൃത്രിമമായി ചൈന സൃഷ്ടിച്ചിരുന്നതായും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഓപ്പറേഷന്‍ സിന്ദൂറിലെ പാകിസ്ഥാന്റെ പരാജയം ഏറ്റവും കൂടുതല്‍ നാണക്കെടുണ്ടാക്കിയത് ചൈനയ്‌ക്കാണ്. കാരണം ഓപ്പറേഷന്‍ സിന്ദൂറില്‍ ചൈന പാകിസ്ഥാന് നല്‍കിയ രണ്ട് വ്യോമപ്രതിരോധ സംവിധാനങ്ങളെയും ഭേദിച്ചാണ് ഇന്ത്യയുടെ ബ്രഹ്മോസ് സംഹാരതാണ്ഡവം ആടിയത്. റഫാലിനെ വെടിവെച്ചു വീഴ്‌ത്തി എന്ന കള്ളക്കഥ പരത്തി ചൈനയുടെ ആധുനിക യുദ്ധവിമാനമായ ജെ-35ന് കൂടുതല്‍ വില്‍പന ഉണ്ടാക്കാന്‍ കൂടി ചൈന ലക്ഷ്യമിട്ടിരുന്നുവെന്നും ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ വില്‍പന ഇല്ലാതാക്കുകയും ചൈനയുടെ ലക്ഷ്യമായിരുന്നുവെന്ന് ഫ്രാന്‍സ് പ്രസിദ്ധീകരിച്ച രഹസ്യ പ്രതിരോധറിപ്പോര്‍ട്ടിലും സൂചനകള്‍ ഉണ്ടായിരുന്നു.
ഏത് മിസൈല്‍ ആക്രമണങ്ങളെയും തകര്‍ക്കുമെന്ന വാഗ്ദാനത്തോടെയാണ് എച്ച് ക്യു 9 പി, എച്ച് ക്യു 16 എഫ് ഇ എന്നീ വ്യോമപ്രതിരോധസംവിധാനങ്ങളെ ചൈന പാകിസ്ഥാന് വിറ്റത്. പക്ഷെ ഇവ രണ്ടിന്റെയും കണ്ണുവെട്ടിക്കാന്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിന് ആയി. എച്ച് ക്യു 9 പി എന്നത് ചൈനയുടെ ലോംഗ് റേഞ്ച് ഭൂതല-വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനമാണെങ്കില്‍ എച്ച് ക്യു 16 എഫ് ഇ ആകട്ടെ മീഡിയം റേഞ്ച് ഭൂതല വ്യോമ മിസൈല്‍ പ്രതിരോധ സംവിധാനവുമാണ്.
ഈ നാണക്കേടുകള്‍ മറയ്‌ക്കാനായിരുന്നു മൂന്ന് റഫാലുകള്‍ വെടിവെച്ചിട്ടെന്ന നുണപ്രചാരണം നിരവധി വെബ്സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ചൈന അഴിച്ചുവിട്ടത്. ഇതിന് പിന്നില്‍ ചൈനയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിപണി പിടിക്കുക, ഇന്ത്യയുടെ ബ്രഹ്മോസ് അടിയില്‍ നിന്നുള്ള നാണക്കേട് മറയ്‌ക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ ആയിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വൈഎല്‍സി 8ഇ, വൈഎല്‍സി 2 എന്നീ റഡാര്‍ സംവിധാനങ്ങളും വാങ്ങിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം നിര്‍വ്വീര്യമാക്കിയാണ് ഇന്ത്യയുടെ സുഖോയ് 30എംകെ1 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്റെ സൈനിക വിമാനത്താവളങ്ങളിലേക്ക് ബ്രഹ്മോസ് മിസൈല്‍ വര്‍ഷിച്ചത്. ചൈനയുടെ റഡാറുകള്‍ക്കോ ഭൂതല വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ക്കോ ഈ ബ്രഹ്മോസ് മിസൈലിനെ അടിച്ചിടാനായില്ലെന്നതാണ് പാകിസ്ഥാന്‍ യുദ്ധത്തില്‍ തോല്‍ക്കാന്‍ കാരണമായത്.
ഇതോടെ പാകിസ്ഥാന് ചൈനയോടുള്ള ബഹുമാനം നന്നേ കുറഞ്ഞിട്ടുണ്ട്. ഈ നാണക്കേട് മറയ്‌ക്കാനാണ് ചൈനയുടെ ജെ10സി എന്ന യുദ്ധവിമാനം ഇന്ത്യയുടെ മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ടെന്ന വ്യാജപ്രചാരണം ചൈന അഴിച്ചുവിട്ടത്. ഇന്ത്യയില്‍ ഇത് ഏറ്റുപിടിക്കാന്‍ പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധിയും റെഡിയായിരുന്നു. എന്നാല്‍ ചൈനയുടെ യുദ്ധവിമാനം വെടിവെച്ചിട്ടത് യഥാര്‍ത്ഥ റഫാല്‍ വിമാനങ്ങളെയല്ല, റഫാല്‍ യുദ്ധവിമാനങ്ങളുടെ വാലില്‍ കെട്ടിയിട്ടിരുന്ന റഫാലിന്റെ സിഗ്നലുകള്‍ വിട്ടിരുന്ന വ്യാജ സംവിധാനത്തെയാണെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
റഫാലിന്റെ വാജ്യനെ ഇന്ത്യ സൃഷ്ടിച്ചത് ഇസ്രയേലിന്റെ സഹായത്തോടെയാണെന്ന് പറയുന്നു. പാകിസ്ഥാന്റെ റഡാറുകള്‍ക്ക് അരികില്‍ എത്തിയാല്‍ ഒറിജിനല്‍ റഫാല്‍ യുദ്ധവിമാനത്തിന്റെ സിഗ്നലുകള്‍ ഓഫാകും. പകരം വാലില്‍ കെട്ടിയ ഈ വ്യാജസംവിധാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ മാത്രമാണ് പുറത്തുപോയിരുന്നത്. അതോടെ പാകിസ്ഥാന്‍ ഉപയോഗിച്ചിരുന്ന ചൈനയുടെ റഡാറുകള്‍ തെറ്റായി നല്‍കിയ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൈനയുടെ തന്നെ മിസൈലുകള്‍ ഈ വ്യാജസംവിധാനത്തെയാണ് അടിച്ചിട്ടത്. യഥാര്‍ത്ഥവിമാനത്തെ അടിച്ചിട്ടിരുന്നെങ്കില്‍ ചൈനയുടെ ഉപഗ്രഹങ്ങള്‍ അതിന്റെ യഥാതഥ ചിത്രങ്ങള്‍ പുറത്തുവിട്ടേനെ. ഇന്ത്യയുടെ സൈനികവിന്യാസം വരെ ചൈനയുടെ ഉപഗ്രഹങ്ങള്‍ സൂക്ഷ്മമായി ഒപ്പിയെടുത്ത് തത്സമയം പാകിസ്ഥാന് നല്‍കിയിരുന്നതാണ്. അതിനര്‍ത്ഥം റഫാലിനെ വെടിവെച്ചിട്ടു എന്നത് വ്യാജവാര്‍ത്തയാണെന്നാണ്.
ചൈനയെ അമിതമായി വിശ്വസിച്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും സര്‍ക്കാരിനും എതിരെ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഷെഹ്ബാസ് ഷെരീഫാണ് ചൈനയില്‍ സന്ദര്‍ശനം നടത്തിയ ചൈനയുമായുള്ള സൈനിക സഹകരണം ശക്തമാക്കിയിരുന്നത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഫീല്‍ഡ് മാര്‍ഷലായി ഉയര്‍ന്ന അസിം മുനീര്‍ ശക്തനാവുകയാണ്. അദ്ദേഹം ട്രംപുമായി ചേര്‍ന്ന് പ്രതിരോധരംഗത്ത് പാകിസ്ഥാന്റെ കടിഞ്ഞാണ്‍ കയ്യിലേന്താനുള്ള ശ്രമങ്ങളിലാണ്. ഇതോടെ ചൈനയുടെ പാകിസ്ഥാനിലുള്ള പിടി എല്ലാ അര്‍ത്ഥത്തിലും ഇല്ലാതായേക്കും. എന്തായാലും ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനിലെ ചൈനയുടെ പ്രതിരോധ ഗീര്‍വാണങ്ങളുടെ അന്തകനാകുമോ എന്ന കരുതിയിരിക്കുമ്പോഴാണ് ചൈന അവസാന ശ്രമമെന്ന നിലയില്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളെ പാകിസ്ഥാന്‍ ചൈനയുടെ യുദ്ധവിമാനം ഉപയോഗിച്ച് അടിച്ചിട്ടു എന്ന കഥ പ്രചരിപ്പിച്ചത്.
















