ധാക്ക: ബംഗ്ലാദേശിലെ തീവ്രവാദി വിദ്യാർത്ഥി നേതാവും ഇങ്ക്വിലാബ് മഞ്ചിന്റെ വക്താവുമായ ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണം രാജ്യമെമ്പാടും അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾക്ക് പേരുകേട്ടയാളാണ് ഹാദി. ഇപ്പോൾ ഇയാളുടെ സഹോദരിയും അതേ നിലപാട് സ്വീകരിച്ചിരിക്കുന്നു. ഹാദിയുടെ കൊലപാതകത്തിനെതിരെ നടന്ന റാലിയിൽ അവർ ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു. ഇതിനിടയിൽ ഇന്ത്യയും അവാമി ലീഗും ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ പറഞ്ഞു. ഹാദിയെ ഒരു വിപ്ലവ നേതാവായിട്ടാണ് സഹോദരി വിശേഷിപ്പിച്ചത്.
കഴിഞ്ഞയാഴ്ച ധാക്കയിൽ അജ്ഞാതരുടെ വെടിയേറ്റ് ഉസ്മാൻ ഹാദി സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സയ്‌ക്കിടെ ഉസ്മാൻ മരിച്ചു. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജോയ്‌നഗറിലെ ധാക്ക-8 പാർലമെന്ററി മണ്ഡലത്തിൽ മത്സരിക്കാനുള്ള പദ്ധതി ഹാദി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഹാദിയുടെ സഹോദരി ആ സീറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഹാദിയുടെ സഹോദരി എന്താണ് പറഞ്ഞത് ?
ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ ലിംഗഭേദമോ പ്രായമോ പരിഗണിക്കാതെ കുട്ടികൾ ഉൾപ്പെടെ എല്ലാ വീട്ടിലും ജിഹാദി പരിശീലനം നടത്തണമെന്ന് ഹാദിയുടെ സഹോദരി ആഹ്വാനം ചെയ്തുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഇന്ത്യയോട് പോരാടാൻ കുട്ടികൾ ഉൾപ്പെടെ എല്ലാ വീട്ടിലും ലിംഗഭേദമില്ലാതെ എല്ലാവർക്കും ജിഹാദി പരിശീലനം നൽകണമെന്നും അവർ പറഞ്ഞു. കൂടാതെ സ്വാതന്ത്ര്യസമര സേനാനികളുമായി തന്റെ സഹോദരനെ താരതമ്യപ്പെടുത്തിക്കൊണ്ട് അവർ വീരവാദങ്ങൾ മുഴക്കി. താൻ ഖുദിറാം ബോസിനെയോ ആസാദിനെയോ കണ്ടിട്ടില്ല, പക്ഷേ ഉസ്മാൻ ഹാദിയെ കണ്ടിട്ടുണ്ട്. ഹാദി ഒരു വിപ്ലവ നേതാവാണെന്നും സഹോദരി പറഞ്ഞു.
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ വികാരം
ഹാദിയുടെ സഹോദരിയുടെ ഈ പ്രസ്താവനകൾ ബംഗ്ലാദേശിൽ ഇതിനകം വളർന്നുവരുന്ന ഇന്ത്യാ വിരുദ്ധ വികാരത്തെ കൂടുതൽ ആളിക്കത്തിച്ചു. ഹാദിയെ ആക്രമിച്ചവർ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി രാഷ്‌ട്രീയ നേതാക്കളും ചില പ്രതിഷേധ ഗ്രൂപ്പുകളും തെളിവുകളില്ലാതെ ആരോപിച്ചു. എന്നിരുന്നാലും, ബംഗ്ലാദേശ് പോലീസും സർക്കാരും ഇത് നിഷേധിച്ചു. ഹാദിയെ ആക്രമിച്ചവർ രാജ്യം വിട്ടതിന് തെളിവില്ലെന്ന് പോലീസ് വ്യക്തമാക്കി.
















