ചെന്നൈ: എസ് ഐആര്‍ നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രി സ്റ്റാലിനും ഡിഎംകെയും അവരുടെ സഖ്യകക്ഷികളായ മറ്റ് പാര്‍ട്ടികളും എന്തെല്ലാം എതിര്‍പ്പുകള്‍ ഉയര്‍ത്തിയിട്ടും അതിനെയെല്ലാം അതിജീവിച്ച് എസ് ഐ ആറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിന് കയ്യടിക്കേണ്ടത് അക്ഷീണം പ്രതികൂലകാലാവസ്ഥയെ താണ്ടിയ തമിഴ്നാട്ടിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്നായികിനാണ്.
ബിഎല്‍ഒ മാരെ പീഢിപ്പിച്ച് പിന്തിരിപ്പിക്കാന്‍ നോക്കുന്നതുള്‍പ്പെടെ ഡിഎംകെ പാര്‍ട്ടിയുടെ കുതന്ത്രങ്ങളെ തൃണവല്‍ഗണിച്ച് ഈ ഐഎഎസ് ഉദ്യോഗസ്ഥ അവരുടെ കര്‍ത്തവ്യവുമായി മുന്നോട്ട് കുതിക്കുകയായിരുന്നു. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 75000 ഉദ്യോഗസ്ഥരെയാണ് എസ് ഐ ആര്‍ നടത്താന്‍ തമിഴ്നാട്ടില്‍ നിയോഗിച്ചത്. തമിഴ്നാട്ടിലെ 2008 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് മിടുക്കിയായ അര്‍ച്ചന പട്നായിക്.അതോടെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെടുമോ എന്ന് ഭയന്ന് അവസാന ഘട്ടത്തില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും സഹകരിച്ചു.
തമിഴ്നാട്ടിലെ വോട്ടര്‍പട്ടികയില്‍ നിന്നും 97.43 ലക്ഷം വോട്ടര്‍മാരെയാണ് എസ് ഐ ആറിലൂടെ (വോട്ടര്‍പട്ടികയുടെ തീവ്ര പരിശോധന) നീക്കം ചെയ്തതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മരിച്ചവരെയും ഇരട്ടവോട്ടുള്ളവരെയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറിപ്പോയവരെയുമാണ് നീക്കം ചെയ്തത്.
മരിച്ചുപോയ 26.94 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്തെന്ന് അര്‍ച്ചന പട്നായിക് പറഞ്ഞു. മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോയവരാണ് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടവരില്‍ അധികവും. 66.44 ലക്ഷം വോട്ടര്‍മാരെയാണ് ഇപ്രകാരം നീക്കം ചെയ്തത്. നഗരങ്ങളിലുള്ളവര്‍ പലപ്പോഴും വന്നും പോയും ഇരിക്കുന്നവരായതിനാല്‍ ഇവരെ തിട്ടപ്പെടുത്താനാണ് കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് അര്‍ച്ചന പട്നായിക് പറയുന്നു. ഇരട്ടവോട്ടുള്ള 3.94 ലക്ഷം പേരെയും നീക്കി. ആകെ നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരില്‍ 31 ശതമാനം പേരും ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഏകദേശം 5.19 ലക്ഷം പേര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആവശ്യപ്പെട്ട് ഫോം 6 അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന കരട് വോട്ടര്‍പട്ടികയില്‍ 6.41 കോടിയ്‌ക്ക് പകരം 5.43 കോടി വോട്ടര്‍മാരാണ് ഉള്ളത്. ജനവരി 18വരെ വ്യക്തികള്‍ക്കും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാം.
നഗരപ്രദേശങ്ങളിലെ നിയോജകമണ്ഡലങ്ങളിലാണ് കൂടുതല്‍ പേരെ നീക്കം ചെയ്യേണ്ടിവന്നിരിക്കുന്നത്. ചെന്നൈ നഗരത്തില്‍ മാത്രം ഏകദേശം 14.25 ലക്ഷം വോട്ടര്‍മാരെ നീക്കി. ഇവരില്‍ മരിച്ചവരും ഇരട്ടവോട്ടുള്ളവരെയുമാണ് പട്ടികയില്‍ നിന്നും നീക്കിയത്.
ചെങ്കല്‍പേട്ടില്‍ നിന്നും ഏഴ് ലക്ഷം വോട്ടര്‍മാരെയും തിരുവള്ളൂരില്‍ നിന്നും ആറ് ലക്ഷം വോട്ടര്‍മാരെയും മാറ്റി. കോയമ്പത്തൂര്‍, മധുരൈ, ട്രിച്ചി എന്നിവിടങ്ങളില്‍ നിന്നും വോട്ടര്‍മാരെ നീക്കം ചെയ്തിട്ടുണ്ട്. അതേ സമയം ഗ്രാമപ്രദേശങ്ങളില്‍ നിന്നും വളരെ കുറവ് വോട്ടര്‍മാരെ മാത്രമേ തീവ്ര പുനപരിശോധനയില്‍ നീക്കേണ്ടി വന്നിട്ടുള്ളൂ.
നവമ്പര്‍ നാലിനാണ് വോട്ടര്‍പട്ടികയുടെ തീവ്ര പുനപരിശോധന ആരംഭിച്ചത്. ഡിഎംകെയും അവരുടെ സഖ്യകക്ഷികളും ഇതിനെതിരെ വലിയ കോലാഹലം ഉയര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുകയായിരുന്നു. ഡിസംബര്‍ 14 ആയിരുന്നു ഫോം നല്കുന്നതിനുള്ള അവസാന തീയതി. ഡിസംബര്‍ 11ന് തന്നെ നല്‍കിയ മുഴുവന്‍ ഫോമുകളും തിരിച്ചുകിട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) അതീവമാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എങ്കിലും എല്ലാ പ്രതികൂലകാലാവസ്ഥയേയും അതിജീവിച്ച് തീരുമാനത്തിന്റെ ഒരു ഘട്ടം താണ്ടിയിരിക്കുകയാണ്.
















