ന്യൂദൽഹി: സോണിയാഗാന്ധിയുടെ ത്യാഗം മൂലമാണ് തെലുങ്കാനയിൽ ജനങ്ങൾ ഇന്ന് ക്രിസ്‌മസ് ആഘോഷിക്കുന്നതെന്ന വിവാദപരാമര്‍ശവുമായി തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി. ഇതിനെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രതികരണങ്ങള്‍ ഉയരുകയാണ്.
ശനിയാഴ്‌ച ഹൈദരാബാദിലെ ലാൽ ബഹാദൂർ സ്‌റ്റേഡിയത്തിൽ സർക്കാർ സംഘടിപ്പിച്ച ക്രിസ്‌മസ് പരിപാടിയിൽ ആയിരുന്നു രേവന്ത് റെഡ്ഡിയുടെ ഈ വിവാദപരാമര്‍ശം.
ഡിസംബര്‍ 9 ആണ് സോണിയാഗാന്ധിയുടെ ജന്മദിനം.. ഇത് കണക്കിലെടുക്കുമ്പോള്‍ ഡിസംബറിന് തെലങ്കാനയിൽ പ്രത്യേക പ്രാധാന്യമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇന്ത്യയുടെ മുഴുവന്‍ ജനങ്ങളുടെയും ഉത്സവമായ ക്രിസ്മസ് എന്ന മതപരമായ ഉത്സവത്തെ രേവന്ത് റെഡ്ഡി രാഷ്‌ട്രീയവത്‌ക്കരിക്കുകയാണെന്നും മുഖ്യമന്ത്രി അനാവശ്യമായ താരതമ്യങ്ങൾ നടത്തുകയാണെന്നും ബിജെപി ആരോപിച്ചു.
“സോണിയ ഗാന്ധി ഒരിക്കലും ഹിന്ദു വിശ്വാസങ്ങളിൽ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. ജന്മനാ സ്വീകരിച്ച മതമായ ക്രിസ്‌തുമതം അവർ ഇപ്പോഴും പിന്തുടരുന്നു. അധികാരത്തിലിരുന്നപ്പോൾ ജൻപഥിലെ അവരുടെ വസതിയിൽ ക്രിസ്‌മസ് ആഘോഷിച്ചിരുന്നു. എല്ലാവരും സ്വന്തം വിശ്വാസങ്ങൾ ആചരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഇത്തരം പരാമര്‍ശം ശരിയല്ല”- ബിജെപി നേതാവ് രാജ് പുരോഹിത് പറയുന്നു.
“യേശു ക്രിസ്‌തു ചെയ്‌ത ത്യാഗങ്ങളെ സോണിയ ഗാന്ധിയുടെ ത്യാഗങ്ങളുമായി അദ്ദേഹം താരതമ്യം ചെയ്യുകയാണോ? വിവാഹം കഴിച്ച് സോണിയ ഇന്ത്യയിലേക്ക് വന്നത് ഒരു ത്യാഗമാണോ? അതിനെ ഒരു ത്യാഗം എന്ന് വിളിക്കാൻ കഴിയില്ല. അതിനാൽ മുഖ്യമന്ത്രി സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും സംസാരിക്കണം”- രാജ് പുരോഹിത് പറഞ്ഞു.
“രാഷ്‌ട്രീയത്തിനായി ഇത്രയും തരം താഴരുത്. വ്യക്തിപരമായ താത്‌പ്പര്യങ്ങൾക്കായി ക്രിസ്‌മസ് പോലുള്ള ആഘോഷങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണ്. ഈ പ്രസ്താവനയുടെ പേരില്‍ രേവന്ത് റെഡ്ഡി മാപ്പ് പറയണമെന്ന് മറ്റൊരു ബിജെപി നേതാവ് വിക്രം രന്ധാവ അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ നേട്ടത്തിനായി ക്രിസ്ത്യൻ വിശ്വാസത്തെ അപമാനിച്ചതായും ആരോപിച്ചു.
തെലുങ്കാനയിലെ ക്രിസ്‌മസ് ആഘോഷങ്ങൾ സോണിയ ഗാന്ധിയുടെ ത്യാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന രേവന്ത് റെഡ്ഡിയുടെ വാദത്തെ ബിജെപി തെലുങ്കാന യൂണിറ്റും പരിഹസിച്ചു. “ഇനി ഗാന്ധി കുടുംബം കാരണം സൂര്യൻ ഉദിക്കുമെന്നും രേവന്ത് റെഡ്ഡി നമ്മോട് പറയുമോ? മുഖസ്‌തുതി എല്ലാ പരിധികളും കടക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
















