പുല്‍പ്പള്ളി: മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവില്‍, കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ടിക്കടവ് ദേവര്‍ഗദ്ദയില്‍ ഊരുമൂപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. ബന്ധുക്കളുടേയും നാട്ടുകാരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് എഡിഎം ഇന്‍ ചാര്‍ജ് മനോജ് കുമാര്‍ നല്‍കിയ ഉറപ്പിലാണ് കൊല്ലപ്പെട്ട കൂമന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്.
ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തണമെന്നും ഇല്ലെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്നും അറിയിച്ച് കുടുംബം രാവിലെ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനാലാണ് കളക്ടര്‍ എത്താത്തതെന്ന് അറിയിച്ചതോടെ കുടുംബം ചര്‍ച്ചക്ക് തയ്യാറായി. കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കുക, ആശ്രിതര്‍ക്ക് സ്ഥിരം ജോലി നല്‍കുക, നരഭോജി കടുവയെ വെടിവെച്ച് കൊല്ലുക തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബം ഉന്നയിച്ചത്. ധനസഹായത്തിന്റെ ആദ്യ ഗഡു 6 ലക്ഷം രൂപ വേഗത്തില്‍ കൈമാറും. കൂമന്റെ മക്കളില്‍ ഒരാള്‍ക്ക് സ്ഥിരം ജോലി നല്‍കാന്‍ സര്‍ക്കാരില്‍ ശുപാര്‍ശ ചെയ്യും. കടുവയെ പിടികൂടാനുള്ള നടപടികള്‍, വീടും സ്ഥലവും നല്‍കാന്‍ നടപടി തുടങ്ങി വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ശനിയാഴ്ചയാണ് കൂമനെ കടുവ കൊന്നത്. വണ്ടിക്കടവ് കന്നാരംപുഴയോരത്ത് വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണം നടന്നത്.
തുടര്‍ന്ന് മേഖലയില്‍ ജനകീയ പ്രതിഷേധമാണ് നടന്നത്. കടുവയുടെ പ്രജനന കാലം കൂടിയായതിനാല്‍ വനത്തോട് ചേര്‍ന്ന കഴിയുന്ന കുടുംബങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















