ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിന്റെ പ്രാന്തപ്രദേശത്തുണ്ടായ വെടിവയ്‌പ്പിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ വലിയ വെടിവയ്‌പ്പ് സംഭവമാണിത്.
ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടതായി പോലീസ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് മരണസംഖ്യ ഒമ്പതായി കുറച്ചു. പോലീസ് പറയുന്നതനുസരിച്ച് അജ്ഞാതരായ തോക്കുധാരികൾ ഒരു ബാറിൽ വിവേചനരഹിതമായി വെടിയുതിർത്തുവെന്നാണ്. നഗരത്തിന് ഏകദേശം 40 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ബേക്കേഴ്‌സ്‌ഡെയ്‌ലിലെ സ്വർണ്ണ ഖനന മേഖലയിൽ പുലർച്ചെ ഒരു മണിക്ക് മുമ്പായിരുന്നു ആക്രമണം.
രണ്ട് വാഹനങ്ങളിലായി എത്തിയ തോക്കുധാരികൾ ബാറിൽ ഇരുന്നവർക്ക് നേരെ വിവേചനരഹിതമായി വെടിയുതിർത്തതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അക്രമികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുന്നതിനിടയിലും വെടിവയ്‌പ്പ് തുടർന്നു. മരിച്ചവരിൽ ബാറിന് പുറത്തുള്ള ഒരു ഓൺലൈൻ കാർ ഹെയ്‌ലിംഗ് സേവനത്തിന്റെ ഡ്രൈവറും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യാ പോലീസ് കമ്മീഷണർ മേജർ ജനറൽ ഫ്രെഡ് കെകാന എസ്എബിസി ടിവിയോട് പറഞ്ഞു.
ഒരു മാസത്തിനിടെ രണ്ടാമത്തെ വലിയ ആക്രമണമാണിത്. അതേ സമയം ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അക്രമികളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വർണ്ണ ഖനികൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ദരിദ്ര പ്രദേശമാണ് ബേക്കേഴ്‌സ്‌ഡെയ്‌ൽ. ഈ മാസം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്‌പാണ് ഞായറാഴ്ചത്തേത്. നേരത്തെ തലസ്ഥാനമായ പ്രിട്ടോറിയയ്‌ക്ക് സമീപമുള്ള ഒരു ഹോസ്റ്റലിൽ തോക്കുധാരികൾ ആക്രമണം നടത്തിയിരുന്നു. ഇതിൽ മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു.















