ഗുവാഹത്തി : 15 ബംഗ്ലാദേശികളെ നാടുകടത്താനുള്ള നീക്കങ്ങൾ ആരംഭിച്ച് അസം സർക്കാർ . അസമിലെ ഫോറിൻ ട്രൈബ്യൂണൽ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഇവർക്ക് നിർദേശം നൽകിയിരുന്നു . ആറ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെയാണ് നാടുകടത്തുക.
അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന കേസുകൾ തീരുമാനിക്കാൻ നിയോഗിക്കപ്പെട്ട ക്വാസി-ജുഡീഷ്യൽ സ്ഥാപനങ്ങളാണ് ഫോറിൻ ട്രൈബ്യൂണൽ . 15 കുടിയേറ്റക്കാരും ബംഗ്ലാദേശിൽ നിന്ന് വന്നവരും അനധികൃതമായി ഇന്ത്യയിൽ താമസിക്കുന്നവരുമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
ഡിസംബർ 17 ന് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ, നാഗോൺ ജില്ലാ കമ്മീഷണർ ദേവാഷിഷ് ശർമ്മ, ഉത്തരവ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ അവരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഇത് അവർക്ക് കൈമാറിയത് . ഉത്തരവ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ അസം പ്രദേശത്ത് നിന്ന് ധുബ്രി/ശ്രീഭൂമി/സൗത്ത് സൽമാര-മങ്കാച്ചർ റൂട്ട് വഴി സ്വയം മാറണം” എന്ന് ഉത്തരവിൽ പറയുന്നു.
നാഗോൺ പോലീസാണ് രേഖകൾ പരിശോധിച്ച് ഇവരെ മടക്കി അയക്കുന്നത് . നിലവിൽ, അവരിൽ ആറ് പേരെ ഗോൾപാറയിലെ മാറ്റിയ ട്രാൻസിറ്റ് ക്യാമ്പിലും, മറ്റ് അഞ്ച് പേരെ കൊക്രഝർ ജില്ലയിലെ ചരൈഖോളയിലെ 7-ാമത് അസം പോലീസ് ബറ്റാലിയനിലുമാണ് പാർപ്പിച്ചിരിക്കുന്നത്, അതേസമയം നാലുപേരുടെ വിവരങ്ങൾ ഔദ്യോഗിക ഉത്തരവിന്റെ പകർപ്പിൽ പരാമർശിച്ചിട്ടില്ല.
















