കൊച്ചി:മലയാളികളുടെ പ്രിയങ്കരനായ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് വിട. ഉദയംപേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടന്ന സംസ്‌കാരച്ചടങ്ങിൽ വിനീത് ശ്രീനിവാസനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.’എന്നും എല്ലാവർക്കും നന്മകൾ നേരുന്നു’ എന്ന കുറിപ്പും പേനയും സംവിധായകൻ സത്യൻ അന്തിക്കാട് ഭൗതികദേഹത്തിൽ സമർപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരും സഹപ്രവർത്തകരും ആരാധകരുമടക്കം ആയിരങ്ങളാണ് മലയാളത്തിന്റെ ഈ പ്രിയ കലാകാരന് അവസാനയാത്ര നൽകാൻ എത്തിയത്. നിത്യഹരിത ചലച്ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ചലച്ചിത്രകാരൻറെ ജീവിതത്തിന് തിരശ്ശീല വീഴുമ്പോഴും അദ്ദേഹം പകർന്നുനൽകിയ സന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണ്.
ശ്രീനിവാസന് ഏറെ പ്രിയപ്പെട്ട ജൈവകൃഷി നടത്തിയിരുന്ന മണ്ണിൽ തന്നെയാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. നേരത്തെ പത്തുമണിയോടെയാണ് സംസ്കാരം ക്രമീകരിച്ചിരുന്നതെങ്കിലും ജനതിരക്ക് കാരണം 12 മണിയോടെയാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.
ശനിയാഴ്ച വൈകിട്ടോടെ എറണാകുളം ടൗൺ ഹാളിലെ പൊതുദർശത്തിന് ശേഷം മൃതദേഹം കണ്ടനാട്ടെ വീട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലും നാടിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലേക്ക് എത്തിചേർന്നത്.
തമിഴ് നടൻ സൂര്യ, ഭാര്യ ജ്യോതിക എന്നിവർ രാവിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൃഥിരാജ്, ജഗദീഷ്, ലാൽ, രഞ്ജി പണിക്കർ, കുഞ്ചാക്കോ ബോബൻ, മുകേഷ്, നിവിൻ പോളി തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ശനിയാഴ്ച ടൗൺ ഹാളിലെ പൊതുദർശനത്തിലും സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലയിലുള്ള നിരവധി പേരാണ് ശ്രീനിവാസന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി പ്രമുഖർ ഇന്നലെ ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
ശനിയാഴ്ച രാവിലെ 8.25ഓടെയാണ് മലയാളിയുടെ മഹാനടൻ ശ്രീനിവാസൻ വിടപറഞ്ഞത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി ആശുപത്രിയിലേയ്‌ക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ മരണം സ്ഥിരീകരിച്ചു. മരണസമയത്ത് ഭാര്യ വിമലയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
















