സിനിമയുടെ ലക്ഷ്യമാണ് അതിനെ നിലനിര്‍ത്തുന്നതെന്ന അഭിപ്രായക്കാരനായിരുന്നു ശ്രീനിവാസന്‍. സര്‍വസാധാരണക്കാരന്റെ പ്രശ്‌നങ്ങളാണ് ശ്രീനിവാസന്‍ സിനിമകളുടെ കാതല്‍. അത്തരം കഥാപാത്രങ്ങള്‍ ഈ നടന്റെ കൈയില്‍ ഭദ്രമായിരുന്നു. തിരക്കഥാകൃത്ത് എന്ന നിലയിലും ഇത്തരം ജീവിത പ്രശ്‌നങ്ങള്‍ കുറെക്കൂടി പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മലയാളത്തില്‍ സാമൂഹ്യ,രാഷ്‌ട്രീയ, കുടുംബ പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് ശ്രീനിവാസന്റെ സിനിമകളിലാണ്. ആ സിനിമകള്‍ ഒരുപക്ഷേ ജനകീയമാകുന്നത് ഇങ്ങനേയും കൂടിയാണെന്നു പറയേണ്ടിവരും. എന്നാല്‍ രാഷ്‌ട്രീയ സിനിമകള്‍ മാത്രമല്ല അദ്ദേഹം ചെയ്തത്. അതതുകാലത്ത് സ്വന്തം ചുറ്റുപാടില്‍ കണ്ട പ്രശ്‌നങ്ങളോട് രാഷ്‌ട്രീയമായും സാമൂഹ്യമായും അദ്ദേഹം പ്രതികരിച്ചിരുന്നു. അതാകട്ടെ ആരും പറയാത്ത നര്‍മത്തിലൂടേയും കടുത്ത വിമര്‍ശനത്തിലൂടേയുമായിരുന്നു.
ശ്രീനിവാസന്‍ തിരക്കഥ എഴുതിയ സിനിമകളിലാണ് വിമര്‍ശനങ്ങള്‍ കൂടുതലുണ്ടായിരുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ചിരിയും കണ്ണീരും ചാലിച്ച് രൂപപ്പെടുത്താന്‍ മലയാളത്തില്‍ ശ്രീനിവാസനെപ്പോലെ മറ്റൊരാളില്ല. അതുകൊണ്ടുതന്നെ ശ്രീനിയുടെ ചിത്രങ്ങളില്‍ ഇങ്ങനെ ചിലത് കാണുമെന്ന് കാണികള്‍ മുന്‍വിധി എഴുതിയിരുന്നു. സാമൂഹ്യ രാഷ്‌ട്രീയ ചുറ്റുപാടുകളിലെ പുഴുക്കുത്തുമൂലം ജീവിതത്തില്‍ തകര്‍ന്നുപോകുന്ന സാധാരണ മനുഷ്യരുടെ കഥ പറയുന്ന നിരവധി തിരക്കഥകള്‍ ശ്രീനിവാസന്‍ രചിച്ചിട്ടുണ്ട്. സന്മനസുള്ളവര്‍ക്കു സമാധാനം, സന്ദേശം, വരവേല്‍പ്പ്, ടി.പി.ബാലഗോപാലന്‍ എംഎ, മിഥുനം തുടങ്ങിയ ചിത്രങ്ങള്‍ ഇതില്‍ ചിലതു മാത്രം. ഊറി വരുന്ന കരച്ചിലും നര്‍മബോധവും കൂടിക്കലര്‍ന്ന് വലിയ ഹിറ്റുകളായിരുന്നു ഈ ചിത്രങ്ങള്‍.
ആദ്യകാലത്ത് പക്കാ കോമഡി എന്നുപറയാവുന്ന ചിത്രങ്ങളാണ് രചിച്ചത്. ഓടരുതമ്മാവാ ആളറിയാം, പുന്നാരം ചൊല്ലി ചൊല്ലി, മുത്താരംകുന്ന് പി.ഒ, ബോയിങ് ബോയിങ്്, അരം+ അരം കിന്നരം തുടങ്ങിയ ചിത്രങ്ങള്‍ ഈ ജനുസില്‍പ്പെട്ടവയാണ്. ഈ ചിത്രങ്ങളില്‍ മിക്കതും സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. പ്രിയനെ ഹിറ്റ് മേക്കറായി ഉയര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇവ.
കുറേക്കൂടി ഗൗരവം കലര്‍ന്ന നര്‍മചിത്രങ്ങള്‍ തുടങ്ങുന്നത് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റോടെയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത, മോഹന്‍ലാല്‍ നായകനായ ഈ ചിത്രം ഗംഭീര വിജയമായിരുന്നു. സത്യനോടൊപ്പം നിരവധി ചിത്രങ്ങള്‍ ശ്രീനിവാസന്‍ ചെയ്തു. കോപത്തിന്റേയും വേദനയുടേയും നിഷ്‌കളങ്കതയുടേയും ഭാവത്തോട ഓര്‍ത്തോര്‍ത്തു ചിരിക്കുന്ന ചിത്രങ്ങളുടെ പിറവിയായിരുന്നു പിന്നെയങ്ങോട്ടെന്നു പറയാം. മോഹന്‍ലാലും ശ്രീനിവാസനും കൂടി അഭിനയിച്ചു ഫലിപ്പിച്ച ദാസനും വിജയനും എന്നീ കഥാപാത്രങ്ങള്‍ തീരെ തമാശയില്ലാതെ പറയുന്ന ചില സംഭാഷണങ്ങള്‍ പ്രേക്ഷകരെ വല്ലാതെ ചിരിപ്പിച്ചിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ ദാസനും വിജയനും നമ്മെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഒരുകാലത്ത് പ്രേംനസീറും അടൂര്‍ ഭാസിയും എന്നപോലെ മാറിയ കാലത്ത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീം മലയാളത്തിന്റെ കൗതുകമായി മാറുകയായിരുന്നു. മനപ്പൂര്‍വം ചിരിപ്പിക്കാതെ തികച്ചും സ്വാഭാവികമായുള്ള ചിരിയുടെ ഉപാസകനാണ് ശ്രീനിവാസന്‍. സാന്ദര്‍ഭിക ഹാസ്യം എന്ന നിലവാരമുള്ള നര്‍മം മലയാളത്തിനു നല്‍കിയത് ശ്രീനിവാസന്‍ ചിത്രങ്ങളാണ്. അദ്ദേഹത്തിലെ വലിയ നടന്‍ പരുവപ്പെടുന്നതും ഇങ്ങനെയായിരുന്നു.
കരയുന്ന മുഖമുള്ള ശ്രീനിവാസനില്‍ നിന്നും പുറപ്പെടുന്ന വങ്കത്തരങ്ങള്‍ കേട്ടുപോലും നമ്മള്‍ ചിരിക്കുന്നത് ഈ സാന്ദര്‍ഭിക ഹാസ്യത്തിന്റെ ശക്തികൊണ്ടാണ്. തന്നെത്തന്നെ ഇകഴ്‌ത്തിയും കോമാളിയാക്കിയും ബോറനാക്കിയുമൊക്കെ കഥാപാത്രങ്ങളെ സൃഷ്ടിക്കുക ഈ നടനിലെ തിരക്കഥാകൃത്തിന്റെ പ്രത്യേകതയായിരുന്നു. തന്റേതല്ലാത്ത സിനിമകളിലും ഇത്തരം കഥാപാത്രങ്ങളെയാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. മറ്റു താരങ്ങള്‍ ഒരിക്കലും ഇത്തരം കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്തിടത്ത് ശ്രീനിവാസന്‍ തന്റെ നടനിലെ ഉത്തരവാദിത്തം എന്ന പോലെയായിരുന്നു ഈ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. ശ്രീനിവാസന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ഏറേയും ഇത്തരക്കാരാണ്.
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം സമ്പൂര്‍ണ്ണമായി വിജയിച്ച മറ്റൊരാളെ വേറെ കണ്ടെത്താനാവില്ല. പതിറ്റാണ്ടുകള്‍ക്കിടയ്‌ക്ക് രണ്ടു സിനിമകളാണ് ശ്രീനിവാസന്‍ സംവിധാനം ചെയ്തത്. വടക്കുനോ
ക്കി യന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും. രണ്ടു ചിത്രങ്ങളും വ്യത്യസ്തമായ പ്രമേയങ്ങളും നിര്‍മിതിയും കൊണ്ട് ഹിറ്റായിരുന്നു. വലിയ പഠിപ്പും പത്രാസുമില്ലാത്ത, ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന് എന്തൊക്കെയോ ആകാന്‍ ശ്രമിച്ച് ജീവിതം കൂടുതല്‍ ദുസ്സഹമായിപ്പോകുന്നവരുടെ പ്രതിനിധിയായിരുന്നു ശ്രീനിവാസന്‍ തന്നെ കൈകാര്യം ചെയ്ത ഇതിലെ കഥാപാത്രങ്ങള്‍.
കണ്ണൂരുകാരനെങ്കിലും സിപിഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ച സിനിമാക്കാരനായിരുന്നു അദ്ദേഹം. അതിനായി തന്റെ സിനിമകള്‍വരെ ഉപയോഗിച്ചു. പല അവസരങ്ങളിലും സാന്ദര്‍ഭികമായി ഈ വിമര്‍ശനാസ്ത്രം അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്. അതാകട്ടെ മാധ്യമങ്ങളില്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെട്ടു. രാഷ്‌ട്രീയം മാത്രമല്ല പരിസ്ഥിതിയും ചികിത്സാ മേഖലയും വരെ ഈ സിനിമാക്കാരന്റെ നിശിത വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
















