പത്തനംതിട്ട: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും ബെല്ലാരി റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന്റെയും അറസ്റ്റോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു?. ഉന്നതര്‍ ഉള്‍പ്പെടെയുള്ള കണ്ണികളിലേക്ക് അന്വേഷണം എന്തുകൊണ്ട് എത്തുന്നില്ലെന്നത് ദുരൂഹം. കേസ് ഇങ്ങനെ അവസാനിപ്പിച്ചാല്‍ മുഖ്യ പ്രതിസ്ഥാനത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയും ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറും മാത്രമാകും. മറ്റു പ്രതികള്‍ക്ക് കടുത്ത ശിക്ഷയില്‍ നിന്നു രക്ഷപെടാന്‍ പഴുതുകള്‍ ഏറെ. അന്വേഷണം ‘ദൈവതുല്യ’രിലേക്ക് എത്താത്തതിനാല്‍ സര്‍ക്കാരിനും പ്രതിസന്ധി ഒഴിവാകും.
ശബരിമലയില്‍ നിന്ന് 2019 ജൂലൈ 19, 20 തീയതികളില്‍ ഇളക്കിയ ദ്വാരപാലക പാളികളും മറ്റും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്താന്‍ 39 ദിവസം എടുത്തതിന്റെ കാരണം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്നതിന് ഉത്തരമില്ല. പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ച് അവിടെ നിന്ന് ഹൈദരാബാദിലെ നാഗേഷിന്റെ വര്‍ക്ക് ഷോപ്പിലൂടെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയതെന്ന് വിജി.അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിന് എസ്‌ഐടി എന്തുകൊണ്ട് തയ്യാറായില്ല? ഇത്ര വൈകാന്‍ കാരണമെന്ത്? നാഗേഷിന്റെ പങ്ക് എന്ത്? തുടങ്ങിയവ എസ്‌ഐടി അന്വേഷിച്ചിട്ടില്ല.
ഇതുവരെയുള്ള അന്വേഷണം അനുസരിച്ച് ലാഭം പോറ്റിക്ക് മാത്രമാണ്. ആ ലാഭം കൂട്ടുപ്രതികളുമായി പങ്കിട്ടാല്‍ ലഭിക്കുന്ന് തുച്ഛമായ തുക. എന്നിട്ടും ഇത്ര വലിയ വെട്ടിപ്പ് നടത്താന്‍ എന്തായിരുന്നു പ്രേരണ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും വ്യാപാരികള്‍ മാത്രം. അവര്‍ പോറ്റിയുമായി നടത്തിയത് വ്യാപാര ഇടപാടുമാത്രം എന്നു വാദിക്കപ്പെടും. സമാനതകളില്ലാത്ത കൊള്ളയുടെ യഥാര്‍ത്ഥ ലക്ഷ്യം അതോടെ പുറംലോകം അറിയാതെ പോകും.
















