ധാക്ക: ബംഗ്ലാദേശില്‍ ഇപ്പോള്‍ അരങ്ങേറുന്ന കലാപവും അരാജകത്വവും ഖലിദ സിയ എന്ന രാഷ്‌ട്രീയനേതാവിന്റെ മകന്‍ താരിഖ് സിയ (താരിഖ് റഹ്മാന്‍ ) ലണ്ടനില്‍ നിന്നും ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നത് തടയാന്‍ ലക്ഷ്യമാക്കി മുഹമ്മദ് യൂനസും പാകിസ്ഥാനും ആസൂത്രണം ചെയ്യുന്നതാണെന്ന് സംശയം. ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് പ്രധാനപാര്‍ട്ടികള്‍ ഒന്നും ഉണ്ടായിരിക്കരുത് എന്ന് മുഹമ്മദ് യൂനസും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും കരുതുന്നുവെന്നും വിലയിരുത്തലുകള്‍ പുറത്തു വരികയാണ്.
അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് അവരുടെ ദല്ലാള്‍ തന്നെയായ മുഹമ്മദ് യൂനസ് ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. 2026 ഫെബ്രുവരി 12ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പൊതുതെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശിലെ ശക്തമായ പാര്‍ട്ടികളില്‍ ഒന്നായ ഷേഖ് ഹസീനയുടെ അവാമി ലീഗ് മത്സരിക്കുന്നില്ല. പിന്നെ മത്സരിക്കാന്‍ സാധ്യതയുള്ള പാര്‍ട്ടി ഖലിദ സിയയുടെ ബിഎന്‍പി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ്. 80 വയസ്സായ ഖലിദ സിയ പല വിധ രോഗബാധകള്‍ ഉള്ളതിനാല്‍ അവശനിലയില്‍ ബംഗ്ലാദേശിലെ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ ബംഗ്ലാദേശ് പ്രസിഡന്‍റായിരുന്ന സിയാവുള്‍ റഹ്മാന്റെ ഭാര്യയാണ് ഖലിദ സിയ. ഖലിദ സിയ കഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കേണ്ടത് അവരുടെ ലണ്ടനിലുള്ള മകന്‍ താരിഖ് സിയ ആണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താനും ഡിസംബര്‍ 25ന്‍ താന്‍ ലണ്ടനില്‍ നിന്നും ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് താരിഖ് സിയ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ വരവ് തടയാനാണോ ബംഗ്ലാദേശില്‍ ഒരു സമ്പൂര്‍ണ്ണ അരാജകത്വം സൃഷ്ടിക്കുന്നതെന്നും കരുതുന്നവരുണ്ട്. അശാന്തമായ ഒരു ബംഗ്ലാദേശിലേക്ക് ജീവനെ ഭയന്ന് താരിഖ് സിയ വരാന്‍ മടിക്കും. ഇത് തന്നെയാണ് മുഹമ്മദ് യൂനസും ആഗ്രഹിക്കുന്നത്.
അതുകൊണ്ടാണ് വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും ഡീപ് സ്റ്റേറ്റും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതാണോ ഇപ്പോഴത്തെ കലാപം എന്ന് സംശയിക്കപ്പെടുന്നത്. ഇന്ത്യയെ മുട്ടുകുത്തിക്കുക എന്ന ഒരു ലക്ഷ്യവും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും ചേര്‍ന്ന് ബംഗ്ലാദേശിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും കരുതുന്നു.
















