അങ്കമാലി : കാലടി അയ്യമ്പുഴയിൽ വൻ മയക്കുമരുന്ന് വേട്ട. മുപ്പത്തിയേഴ് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് റാണിനഗർ സ്വദേശി സാഹിദുൽ ഇസ്ലാം, വെസ്റ്റ് ബംഗാൾ മാൽഡ സ്വദേശി മുഹമ്മദ് അൻബർ എന്നിവരെയാണ് പെരുമ്പാവുർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അയ്യമ്പുഴ പോലീസും ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ജില്ലാ പോലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്.
അയ്യമ്പുഴ ഒലിവ് മൗണ്ട് എന്ന സ്ഥലത്ത് വെച്ച് സാഹസികമായി പിടികൂടിയായിരുന്നു. പോലീസ് ഇവർ സഞ്ചരിച്ച വാഹനം കൈകാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ചു. പോലീസ് പിന്തുടർന്നാണ് പിടികൂടിയത്. പോലീസ് പിടികൂടാതിരിക്കാൻ ഊടുവഴികളിലൂടെയായിരുന്നു യാത്ര. ഒഡീഷയിൽ നിന്നും കിലോയ്‌ക്ക് 3000 രൂപ വിലയ്‌ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കിൽ വിൽപ്പന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നത് ആയിരുന്നു ഇവരുടെ രീതി. ഒന്നാംപ്രതി സഹിദുൽ ഇസ്ലാമിനെ ഈ വർഷം കാലടി പോലീസ് സ്റ്റേഷനിൽ 16 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ എസ് പി ഹാർദ്ദിക് മീണ, ഇൻസ്പെക്ടർ ടി.കെ ജോസി, എസ്.ഐമാരായ സി.എ ജോർജ്, ജയചന്ദ്രൻ എ.എസ്.ഐമാരായ പി.എ അബ്ദുൽ മനാഫ്, പോൾ ജേക്കബ്, സീനിയർ സി പി ഒ മാരായ ടി.എ
അഫ്സൽ, ബെന്നി ഐസക്,
സെബി, പ്രസാദ്, ദിലീപ് കുമാർ, സന്ദീപ്, അരുൺ ജോൺസൺ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
















