കൊച്ചി: പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൃതദേഹം നാളെ രാവിലെ പത്ത് മണിക്ക് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടത്തുമെന്ന് നടൻ രഞ്ജി പണിക്കർ അറിയിച്ചു. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിമുതൽ വൈകുന്നേരം മൂന്നു മണിവരെ മൃതദേഹം ഠൗൺഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും. പൊതു ജനങ്ങൾക്ക് അവിടെ അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കും.
ശ്രീനിവാസനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിക്കുന്നവർ ഠൗൺഹാളിൽ എത്തണമെന്ന് രഞ്ജി പണിക്കർ പറഞ്ഞു. ഇന്ന് രാവിലെ 8.30-ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു ശ്രീനിവാസന്റെ അന്ത്യം. മരണവാർത്ത അറിഞ്ഞ് സിനിമാ പ്രവർത്തകർ കൊച്ചിയിലേക്ക് എത്തുകയാണ്. നടൻ മമ്മൂട്ടി, ഭാര്യ സുൽഫത്തിനൊപ്പം ശ്രീനിവാസന്റെ വീട്ടിലെത്തി.
തലശേരിക്കടുത്ത് പാട്യത്ത് 1956 ഏപ്രിൽ ആറിനായിരുന്നു ജനനം. പിതാവ് ഉച്ചംവെള്ളി ഉണ്ണി സ്കൂൾ അധ്യാപകനും പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രവർത്തകനും ആയിരുന്നു. അമ്മ ലക്ഷ്മി. പാട്യത്തെ കോങ്ങാറ്റ പ്രദേശത്ത് പാർടിക്ക് അടിത്തറപാകുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു പിതാവ് ഉണ്ണി. കതിരൂർ ഗവ. ഹൈസ്കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
പഠനകാലത്ത് നാടകത്തിൽ സജീവമായി. ജ്യേഷ്ഠൻ രവീന്ദ്രനായിരുന്നു ആദ്യ പ്രചോദനം. അടിയന്തരാവസ്ഥയ്‌ക്കുശേഷം ഇന്ദിരാഗാന്ധിയെ വിമർശിച്ച് ‘ഘരീബി ഖഠാവോ’ നാടകം എഴുതി പാട്യം ഗോപാലന്റെ നിർദേശത്താൽ അവതരിപ്പിച്ചു. കതിരൂരിലെ ഭാവന തിയറ്റേഴ്സിന്റെ നാടക പ്രവർത്തനങ്ങളിലും ശ്രീനിവാസൻ സജീവമായിരുന്നു. ശേഷം അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1977ൽ ഡിപ്ലോമയെടുത്തു.
















