മലയാള സിനിമയിലെ പ്രിയ കലാകാരൻ ശ്രീനിവാസന്റെ വിയോഗത്തിൽ വികാരാധീനയായി നടി ഉർവശി. ശ്രീനിയേട്ടന്റെ ഈ വിടവാങ്ങൽ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും താൻ അത്രയേറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഉർവശി അനുസ്മരിച്ചു.
അസുഖബാധിതനായിരുന്ന അദ്ദേഹം ആരോഗ്യത്തോടെ ദീർഘകാലം നമുക്കിടയിൽ ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. എപ്പോഴും തന്റെ നന്മ ആഗ്രഹിച്ചിരുന്ന ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്നു അദ്ദേഹം. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ പല കഥാപാത്രങ്ങളും സമ്മാനിച്ചത് ശ്രീനിയേട്ടനാണെന്നും ആ ഓർമ്മകൾ ഒരിക്കലും മായുകയില്ലെന്നും ഉർവശി പറഞ്ഞു.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന ശ്രീനിവാസൻ രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് അന്തരിച്ചത്. ഡയാലിസിസിനായി പോകുന്നതിനിടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
















