തിരുവനന്തപുരം: ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഭാരതം മാറിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണന്‍. 2014ല്‍ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ഇന്ന് 160ലധികം ആയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വികസിത് ഭാരതം 2047ലേക്ക്: ഏറോസ്‌പേസ് സാങ്കേതികവിദ്യകളിലെ പുരോഗതിയും നൂതനാശയങ്ങളും’ എന്ന പ്രമേയത്തിലെ ദേശീയ സമ്മേളനവും പ്രദര്‍ശനവും ‘അസെറ്റ് 2025’ ന് തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ നൂറാമത്തെ വിക്ഷേപണ വാഹന ദൗത്യത്തിന്റെ വിജയം ഭാരത ബഹിരാകാശ ചരിത്രത്തിലെ സുവര്‍ണ അക്ഷരമാണ്. തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനം, ബ്രഹ്‌മോസ് മിസൈല്‍, ധ്രുവ്, രുദ്ര തുടങ്ങിയ ഹെലികോപ്ടറുകള്‍ എന്നിവയുടെ വിജയം ഭാരതത്തെ പ്രധാന പ്രതിരോധ സാങ്കേതിക കയറ്റുമതി രാജ്യമാക്കി മാറ്റി. നാസയുമായി ചേര്‍ന്നുള്ള നിസാര്‍ ദൗത്യവും ഗഗന്‍യാന്‍ പദ്ധതിയും ഭാരതത്തിന്റെ സാങ്കേതിക പക്വതയുടെയും അന്താരാഷ്‌ട്ര വിശ്വാസ്യതയുടെയും അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. ശ്രീനിവാസന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിഎസ്എസ്‌സി ഡയറക്ടര്‍ എ. രാജരാജന്‍ അധ്യക്ഷനായി. 2047ലേക്കുള്ള യാത്രയില്‍ സ്വകാര്യ സ്റ്റാര്‍ട്ടപ്പുകളുടെയും വ്യവസായ പങ്കാളികളുടെയും സജീവ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഡാറ്റയ്‌ക്കും ഡയഗ്രമുകള്‍ക്കും അപ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യപുരോഗതിയില്‍ ചെലുത്തുന്ന സ്വാധീനം ശാസ്ത്രസമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. എല്‍പിഎസ്‌സി ഡയറക്ടര്‍ എം. മോഹന്‍, എസ്ഡിഎസ്‌സി ഡയറക്ടര്‍ ഇ.എസ്. പദ്മകുമാര്‍ തുടങ്ങി ഐഎസ്ആര്‍ഒയുടെ വിവിധ കേന്ദ്രങ്ങളിലെ ഡയറക്ടര്‍മാരും പങ്കെടുത്തു.
സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ എന്‍ആര്‍എസ്‌സി ഡയറക്ടര്‍ ഡോ. പ്രകാശ് ചൗഹാന്‍, എസ്. രാമകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തി. എന്‍എഎല്‍ ഡയറക്ടര്‍ ഡോ. അഭയ് അനന്ത് പശില്‍ക്കര്‍, ഐഐഎസ്ടി വിസി ഡോ. ദീപാങ്കര്‍ ബാനര്‍ജി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷിക വേളയില്‍ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള രൂപരേഖ തയാറാക്കാന്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും വ്യവസായ പ്രമുഖരും ഒത്തുചേരുന്ന സമ്മേളനത്തില്‍ 155ല്‍ അധികം പ്രതിനിധികളുടെയും ഏറോസ്‌പേസ് മേഖലയിലെ വ്യവസായ പങ്കാളികളുടെയും സാന്നിധ്യമുണ്ട്.
















