വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ് സൈന്യം സിറിയയിൽ ഓപ്പറേഷൻ ഹോക്കേയ് സ്‌ട്രൈക്ക് ആരംഭിച്ചതായി പെന്റഗൺ മേധാവി സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു.
രണ്ട് സൈനികരടക്കം മൂന്ന് യുഎസുകാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) കേന്ദ്രങ്ങളിൽ അമേരിക്കയുടെ തിരിച്ചടി. നിരവധി ഐഎസ് ഭീകരരെ വധിച്ചതായും പ്രതികാരനടപടികള്‍ തുരുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്.
മധ്യസിറിയയിലെ 70-ഓളം ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്ക വൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കൂടുതൽ ആക്രമണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ചെയ്തു.
ഡിസംബർ 13-ന് യുഎസ് സേനക്കെതിരേ നടത്തിയ.ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു അമേരിക്കന്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.













