പാലക്കാട്: വാളയാറില്‍ മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ശരീരത്തിൽ നാൽപ്പതോളം മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയിലും ശരീരത്തിലും ഏറ്റ മുറിവാണ് മരണ കാരണം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്. 15ഓളം പേരാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ ഭയ്യയെ അതി ക്രൂരമായി മർദ്ദിച്ചത്.
ശരീരമാസകലം പരിക്കേറ്റ് ചോര വാർന്ന നിലയിൽ കിടന്ന രാം നാരായണിനെ പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, ബിബിൻ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം നടന്നത്.
തല മുതല്‍ കാല്‍ വരെ മര്‍ദനം ഏറ്റിട്ടുണ്ട്. കൂടാതെ നിലത്തിട്ട് വലിച്ചിഴത്തിന്റെ പാടുകളും ശരീരത്തിലുണ്ട്. മോഷ്ടാവ് എന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട വിചാരണയും മര്‍ദനവും നടന്നത്. മര്‍ദനമേറ്റ് കുഴഞ്ഞുവീണ രാംനാരായണിനെ നാലുമണിക്കൂറിനുശേഷമാണ് പോലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.
കെട്ടിട നിര്‍ണാണ മേഖലയില്‍ തൊഴിലെടുക്കുന്നതിനാണ് നാലുദിവസം മുമ്പാണ് രാംനാരയണ്‍ പാലക്കാട് എത്തിയത്. പുതിയ ആളായതിനാല്‍ വഴിയൊന്നും അറിയില്ല. അതിനാല്‍ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോഡുമില്ലാത്ത ആളാണ്. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്. കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നതെന്നും ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.















