ന്യൂദൽഹി: 125 ദിവസത്തെ തൊഴിൽ ഉറപ്പ് നൽകുന്ന വികസിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) — വിബി – ജി റാം ജി ബിൽ 2025 ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇരുപത് വർഷം പഴക്കമുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 ന് പകരമായിരിക്കും ഈ നിയമനിർമ്മാണം.
വിക്‌സിത് ഭാരത് @2047 എന്ന ദേശീയ ദർശനവുമായി പൊരുത്തപ്പെടുന്ന ഒരു ഗ്രാമവികസന ചട്ടക്കൂട് സ്ഥാപിക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. അവിദഗ്‌ദ്ധ കായിക ജോലികൾ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പ്രായപൂർത്തിയായ അംഗങ്ങളുടെ ഓരോ ഗ്രാമീണ കുടുംബത്തിനും ഓരോ സാമ്പത്തിക വർഷത്തിലും 125 വേതന തൊഴിൽ നിയമപരമായ ഉറപ്പ് നൽകും. ഗ്രാമവികസന വകുപ്പ് മന്ത്രി ശിവരാജ്സിംഗ് ചൗഹാനാണ് ചൊവ്വാഴ്ച ബില്ല് ലോക് സഭയിൽ അവതരിപ്പിച്ചത്.
ഗ്രാമവികസനമാണ് നയത്തിന്റെ കാതൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൃത്യമായും ഫലപ്രദമായും നടപ്പിലാക്കിയിട്ടുണ്ടെന്ന് ശിവരാജ്സിംഗ് ചൗഹാൻ പറഞ്ഞു. പദ്ധതി പ്രകാരം യുപിഎ സർക്കാർ രണ്ട് ലക്ഷത്തി പതിമൂവായിരം കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നും നരേന്ദ്ര മോദി സർക്കാർ എട്ട് ലക്ഷത്തി 53 ആയിരം കോടി രൂപ ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുപിഎ ഭരണകാലത്ത് 2006-07 മുതൽ 2013-14 വരെ ആയിരത്തി 660 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടതായും എൻഡിഎ സർക്കാരിന്റെ കാലത്ത് 3210 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടതായും ചൗഹാൻ എടുത്തുപറഞ്ഞു.
ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ ബില്ലിനെക്കുറിച്ച് ഇതിനകം ദീർഘമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് സ്പീക്കർ അറിയിച്ചു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ ബില്ലിന്റെ പകർപ്പുകൾ കീറിക്കളഞ്ഞ് കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചു. നിയമത്തിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നത് രാഷ്‌ട്രപിതാവിനെ അപമാനിക്കുന്നതാണെന്നും നിർദ്ദിഷ്ട നിയമനിർമ്മാണം സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.
ബിൽ പാസാക്കിയതിനെത്തുടർന്ന് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു, വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സമ്മേളിക്കും. ബിൽ ഇനി രാജ്യസഭയിൽ പരിഗണിക്കും. വികസിത ഭാരതമെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങളിലെ അടിസ്ഥാന വികസനത്തിനായി പൊതുമരാമത്ത് പ്രവർത്തികളെ ശാക്തീകരിക്കാനും, ജല സംരക്ഷണം, അനുബന്ധ ജോലികൾ, ഗ്രാമീണ വികസനം, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വെല്ലുവിളികൾ ചെറുക്കാനുള്ള പ്രവർത്തികൾ മുതലായവയാണ് ജോലിയായി അംഗീകരിച്ചിട്ടുള്ളത്.
കർഷക തൊഴിളാളികളുടെ ലഭ്യത ഉറപ്പുവരുത്താനാണിതെന്നും ബില്ലിൽ പറയുന്നു. അപേക്ഷിച്ച് പതിനഞ്ച് ദിവസത്തിനകം തൊഴിൽ നൽകിയില്ലെങ്കിൽ വേതനത്തിന് അർഹതയുണ്ടായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. കേന്ദ്ര ഗ്രാമീണ റോസ്ഗാർ കൗൺസിലാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. നേരത്തെ ഗ്രാമീണ വികസന മന്ത്രാലയമായിരുന്നു മേൽനോട്ടം.
















