തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ എടുത്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്‌തേക്കും. തിരുവനന്തപുരം സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഗാനരചയിതാവ് ജിപി കുഞ്ഞബ്‌ദുള്ള, ഗായകൻ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിർമാതാവ് സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരന്‍. പാട്ട് തയാറാക്കിയവരെ പ്രതികളാക്കിയാണ് കേസ്. വിദേശത്തുള്ള ഗാനരചയിതാവ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇതുസംബന്ധിച്ച് പൊലീസ് നോട്ടീസ് നൽകിയേക്കുമെന്നും സൂചനയുണ്ട്.
അതിനിടെ, കേസിലെ പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ വിശദമായ മൊഴിയെടുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. റാന്നി സ്വദേശിയായ പ്രസാദ് കുഴിക്കാലയെ കഴിഞ്ഞ ദിവസം സൈബർ പൊലീസ് ബന്ധപ്പെട്ടിരുന്നു. മൊഴി നൽകാൻ എത്രയും വേഗം ഹാജരാകാൻ കഴിയുമോയെന്ന് തിരക്കി. എന്നാൽ, മുൻ നിശ്ചയപ്രകാരമുള്ള യാത്രകളുണ്ടെന്നും പറ്റിയാൽ ശനിയാഴ്‌ച നേരിട്ടെത്തി മൊഴി നൽകാമെന്നുമാണ് ഇദ്ദേഹം അറിയിച്ചത്.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെട്ടുവെന്നുമാണ് പരാതി. പരാതിയില്‍ സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോക് പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
ഖത്തറിലുള്ള കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ല ഖത്തറില്‍ വച്ചെഴുതിയ പാട്ട് ഡാനിഷ് ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈര്‍ പന്തല്ലൂര്‍ പാരഡി ഗാനം പുറത്തിറക്കുകയുമായിരുന്നു. നാസര്‍ കൂട്ടിലങ്ങാടിയാണ് ഡബ്ബ് ചെയ്തത്. പാട്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യാപകമായി സിപിഎമ്മിനെതിരെ ഉപയോഗിച്ചു. ഇത് ഇനിയും ഉപയോഗിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന് വന്നതോടെയാണ് സിപിഎമ്മും സര്‍ക്കാരും നിയമകുരുക്കിലാക്കാന്‍ തീരുമാനിച്ചത്.
അതേസമയം മലപ്പുറത്ത് ഇതേ ഭക്തിഗാനവും നേരത്തെ കൈരളി ടിവിക്ക് വേണ്ടി മറ്റൊരു ഭക്തിഗാനവും പാരഡിയായി സിപിഎം തന്നെ ഇറക്കിയിട്ടുണ്ട്.
















