ന്യൂദൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീക്ക് താത്ക്കാലിക ആശ്വാസം. ഇവരുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്. കേസിൽ എതിർ കക്ഷികളായ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത മാസം എട്ട്, ഒമ്പത് തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ജയശ്രീ ഹാജരാകണം. എന്നാൽ, ആ സമയത്ത് അറസ്റ്റ് ചെയ്യാൻ പാടില്ല.
കേസിൽ മറ്റ് വാദങ്ങളൊന്നും ഇന്ന് നടന്നിട്ടില്ല. ജയശ്രീയുടെയും ഇന്നലെ അറസ്റ്റിലായ ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
















