കേന്ദ്ര- ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (വിബി. ജിറാം-ജി) പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലിനെ സംബന്ധിച്ച് വിവാദം ഉയര്‍ന്നിരിക്കുകയാണല്ലോ. എന്തൊക്കെ പറഞ്ഞാലും സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ നടപ്പിലാക്കിയ ഏറ്റവും ജനപ്രിയ പദ്ധതികളിലൊന്നാണ് 2005-ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2009 ലാണ് പദ്ധതിയുടെ പേര് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നാക്കി മാറ്റിയത്.
രാജ്യത്തിന്റെ സമ്പത്ത് സാധാരണക്കാരിലേക്കും എത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്താകമാനം 12 കോടി തൊഴിലാളികള്‍( കേരളത്തില്‍ 22 ലക്ഷത്തോളം) ഈ പദ്ധതി പ്രകാരം ജോലി ചെയ്തു വരുന്നുണ്ട്. ഇപ്പോള്‍ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി 369 രൂപയാണ്. ഈ തുക പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. വിദഗ്‌ദ്ധ തൊഴിലാളികളുടെ ജോലിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ചിലവിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്. പുതിയ ബില്ലനുസരിച്ച് കൂലിയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുകളും ആണല്ലോ നല്‍കേണ്ടത്. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ 100 ശതമാനവും കേന്ദ്രം നല്‍കും. വടക്കുകിഴക്കന്‍ – ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനങ്ങളും നല്‍കണം.
രാജ്യത്ത് നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് ചിലവ് കേന്ദ്രവും സംസ്ഥാനങ്ങളും പങ്കിട്ടെടുക്കുന്നതാണ് കീഴ്‌വഴക്കം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുകാര്‍ തങ്ങളാണെന്ന് അവകാശപ്പെടുകയും തൊഴിലാളികളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കേന്ദ്രവിരുദ്ധ സമരത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന ഇടതുപക്ഷ സര്‍ക്കാരിന്, അതുകൊണ്ടുതന്നെ ഈ പദ്ധതിയെ വിമര്‍ശിക്കാനുള്ള യാതൊരു അവകാശവുമില്ല. എല്ലാ കാര്യങ്ങളിലും ഫെഡറല്‍ തത്വം പറയുന്ന സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയ്യാറാകണം.
ഗാന്ധിജിയുടെ പേരിലുള്ള പദ്ധതിയുടെ പേരുമാറ്റി എന്നതാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം. പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല എലിയെ പിടിക്കുമോ എന്ന് നോക്കിയാല്‍ മതി എന്നു പറയുന്നതുപോലെ, പരിഷ്‌കാരംകൊണ്ട് തൊഴിലാളികള്‍ക്ക് എന്താണ് നേട്ടം എന്നാണ് ചിന്തിക്കേണ്ടത്. ഗാന്ധിജി എന്ന പേരിന്റെ വിപണിമൂല്യം മനസ്സിലാക്കി അത് സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നവര്‍ക്ക് സ്വാഭാവികമായും നിരാശ ഉണ്ടാകും.
തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ ആദ്യഘട്ടത്തില്‍ ‘തൊഴിലുഴപ്പ്’ എന്നൊരു ആക്ഷേപം ചിലരെങ്കിലും ഉന്നയിച്ചിരുന്നു. പ്രത്യുല്‍പ്പാദനപരമല്ലാത്ത ജോലികള്‍ ചെയ്യുന്നതിലൂടെ ഉണ്ടായ ഒരു ദുഷ്പ്പേരാണിത്. പുതിയ ബില്ലില്‍ കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടെ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കാം എന്നത് സ്വാഗതാര്‍ഹമാണ്. മാത്രമല്ല വിതയുടേയും വിളവെടുപ്പിന്റേയും കാലത്ത് 60 ദിവസം വരെ ജോലികള്‍ നിര്‍ത്തിവെച്ച് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് നിയോഗിക്കാം എന്നതും അംഗീകരിക്കാവുന്ന കാര്യമാണ്. നമ്മുടെ നാട്ടില്‍ കൊയ്യാനും ഏലം, കാപ്പി, കുരുമുളക് എന്നിവയുടെ വിളവെടുപ്പിനും ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍ ഒരുപരിധിവരെ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് തന്നെ വേണം കരുതാന്‍.
തൊഴിലാളികള്‍ എന്ന നിലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അടിസ്ഥാന തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കണം. പുതിയ ലേബര്‍ കോഡിന്റെ പശ്ചാത്തലത്തില്‍ മിനി
മം വേതനം എന്ന നിലയില്‍ 500 രൂപയില്‍ കുറയാതെ തൊഴിലാളികള്‍ക്ക് ശമ്പളം ഉറപ്പാക്കണം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നതും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതുമായ 369 രൂപയുടെ കൂടെ 40 ശതമാനം തുക സംസ്ഥാനവും കൊടുക്കാന്‍ തയ്യാറാകണം. നിലവിലുള്ള 100 തൊഴില്‍ ദിനങ്ങള്‍ 125 ആക്കുന്നത് അപര്യാപ്തമാണെന്ന കാര്യം ബാക്കിനില്‍ക്കുന്നുണ്ട്. വര്‍ഷം കുറഞ്ഞത് 200 തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ കഴിയണം. ചെയ്യുന്ന ജോലി കണക്കാക്കി തൊഴിലാളികള്‍ക്ക് മിനിമം ബോണസും നല്‍കേണ്ടതാണ്.
രോഗവും ചികിത്സാ ചെലവുമാണ് സാധാരണക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന് പരിഹാരം എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായ ഇഎസ്‌ഐയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തണം. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ക്ഷേമനിധിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. പുതിയ ബില്ല് ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. തൊഴിലാളികള്‍ക്കും പൊതുസമൂഹത്തിനും യഥാര്‍ത്ഥ വസ്തുതകള്‍ മനസിലാക്കാന്‍ ഇതുപകരിക്കും. സംസ്ഥാനത്തെ ദേശീയ പാതകള്‍ നിര്‍മിക്കുന്നത് തങ്ങളാണെന്ന് വ്യാജ പ്രചാരണം നടത്തിയവര്‍ ചില സ്ഥലങ്ങളിലെ നിര്‍മാണത്തില്‍ തകരാറുകള്‍ ഉണ്ടായപ്പോള്‍ എല്ലാം കേന്ദ്രമാണ് ചെയ്യുന്നത് എന്ന് പറഞ്ഞതുപോലെ ഇതുവരെ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതും ശമ്പളം നല്‍കിയതും കേന്ദ്ര സര്‍ക്കാര്‍ ആണെന്ന സത്യം അംഗീകരിക്കാനും ചര്‍ച്ച ചെയ്യാനും പുതിയ ബില്ല് സഹായകമായിട്ടുണ്ട്.
രാജ്യത്തിന്റെ വികസനം എന്നത് താഴേത്തട്ടിലുള്ള ജനങ്ങളില്‍വരെ അതിന്റെ ഗുണഫലങ്ങള്‍ എത്തുമ്പോഴാണ് യാഥാര്‍ത്ഥ്യമാകുന്നത് എന്ന അടിസ്ഥാന പ്രമാണം ഏതു പരിഷ്‌കാരത്തിന്റേയും ലക്ഷ്യമായിരിക്കണം. ഈ കാര്യം ഭരണാധികാരികളും മറന്നു പോകരുത്.











