ഭീതിയിലാണ് ജപ്പാൻ . ഹൊക്കൈഡോയ്‌ക്ക് സമീപം 7.5 തീവ്രതയിൽ പ്രകമ്പനം രേഖപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു അപൂർവ മുന്നറിയിപ്പ് ജപ്പാൻ ജനതയെ തേടിയെത്തിയിരുന്നു. വൈകാതെ തന്നെ ‘മെഗാക്വേക്ക് (വൻ ഭൂകമ്പം)’ സംഭവിക്കുമെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ജെഎംഎ പറയുന്നത്. നിലവിലെ ഭൂകമ്പത്തിൽ ചെറിയ നാശനഷ്ടങ്ങളും 34 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. പരിമിതമായ ആഘാതങ്ങളാണ് ഉണ്ടാക്കിയതെങ്കിലും ഈ ഭൂകമ്പം മറ്റൊരു വലിയ ഭൂകമ്പത്തിനുള്ള സാധ്യത വർധിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
2011ൽ 20,000 പേരുടെ മരണത്തിനിടയാക്കിയ ഫുകുഷിമ ആണവദുരന്തത്തിന് തുടക്കമിട്ടത് ഭൂകമ്പം ആയിരുന്നു. അതിനാൽ തന്നെ ഏറ്റവും മോശം സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു . തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൊക്കൈഡോ-സാൻറിക്കു മേഖലയിൽ മറ്റൊരു ‘മെഗാക്വേക്ക് ഉണ്ടാവുകയാണെങ്കിൽ ഇത് 98 അടി ഉയരമുള്ള സൂനാമിക്ക് കാരണമാവുകയും ഇതിലൂടെ 1,99,000 പേര്‍ക്ക് ജീവൻ നഷ്ടമാവുകയും 2,20,000 കെട്ടിടങ്ങൾ തകരുകയും ഏകദേശം 31 ട്രില്യൺ യെൻ (198 ബില്യൺ ഡോളർ) സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം . ജപ്പാനിലെ നാൻകായ് ട്രഞ്ച് മെഗാക്വേക്ക് സംഭവിക്കാൻ സാധ്യതയുള്ള മേഖലയായി വിലയിരുത്തപ്പെടുന്നു.
ഭൂകമ്പമാപിനിയിൽ 8ന് മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ശക്തിയേറിയ ഭൂചലനത്തെയാണ് മെഗാക്വേക്ക് എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇത്തരം വിനാശകരമായ ഭൂകമ്പങ്ങൾ വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ എങ്കിലും വലിയ സുനാമികൾക്ക് ഇത് കാരണമാകാറുണ്ട്.
അതേസമയം തെക്കുകിഴക്കൻ ഏഷ്യയുടെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും ചില ഭാഗങ്ങളെ ബാധിക്കാൻ സാധ്യതയുള്ള സൂനാമിക്ക് ഈ ഭൂകമ്പം കാരണമായേക്കാം എന്ന ആശങ്കകളുമുണ്ട്.
നിലവിലെ മുന്നറിയിപ്പ് പ്രകാരം ഇന്ത്യയിൽ ഒരു മെഗാഭൂകമ്പത്തിനോ സൂനാമിക്കോ സാധ്യതയില്ലെന്നാണ് വിവരം. സുമാത്രയ്‌ക്ക് സമീപമുള്ള സുന്ദ (ജാവ) ട്രെഞ്ചിലോ അല്ലെങ്കിൽ അറബിക്കടലിലോ ഉണ്ടാകുന്ന മെഗാത്രസ്റ്റ് ഭൂകമ്പങ്ങളാണ് ഇന്ത്യയിൽ സൂനാമി എത്തിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
















