ന്യൂദൽഹി: ഹനുക്ക ഉത്സവത്തിനിടെ ജൂത സ്ഥാപനങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ദൽഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ജൂത സ്ഥാപനങ്ങൾക്ക് നേരെ ഭീകര സംഘടനകൾ വലിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ ആക്രമണത്തിന് മുമ്പുതന്നെ ഈ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേ സമയം സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഈ മുന്നറിയിപ്പ് കൂടുതൽ ഗൗരവമുള്ളതാക്കിയിട്ടുണ്ട്. ദൽഹി, മുംബൈ, ബെംഗളൂരു എന്നീ മൂന്ന് ഇന്ത്യൻ നഗരങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയ ഉടൻ തന്നെ ഇന്ത്യ സുരക്ഷ വർദ്ധിപ്പിച്ചു.കൂടാതെ ഈ മുന്നറിയിപ്പുകൾ വളരെ ഗുരുതരമാണെന്നും ചില സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു.
അതേ സമയം ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇസ്രായേലിലെത്തി. ചൊവ്വാഴ്ച അദ്ദേഹം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണുകയും സാങ്കേതികവിദ്യ, സമ്പദ്‌വ്യവസ്ഥ, കണക്റ്റിവിറ്റി, സുരക്ഷ എന്നീ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
കൂടാതെ ഇന്ത്യ-ഇസ്രായേൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്ന് ജയശങ്കർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രസിഡന്റ് ഐസക് ഹെർസോഗുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
















