കൊച്ചി: ശബരിമല ഭണ്ഡാരം കാണാൻ ഐജി കയറിയതിൽ ഹൈക്കോടതിയുടെ താക്കീത്. ഭണ്ഡാരത്തിൽ പോലീസ് കയറരുതെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു. പോലീസ് കയറിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് താക്കീത്.
ശബരിമല പോലീസ് ജോയിൻ്റ് കോർ-ഓർഡിനേറ്ററായിരുന്ന ഐജി ശ്യാംസുന്ദറാണ് ഭണ്ഡാരത്തിൽ കയറിയത്. ഭണ്ഡാരത്തിൽ പോലീസ് പ്രവേശിക്കരുതെന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ചായിരുന്നു ഐജിയുടെ നടപടി. ഇതിനെതിരെ സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് നൽകുകയായിരുന്നു. പോലീസിലെ വേണ്ടപ്പെട്ടവർക്ക് സ്പോട്ട് ബുക്കിങ് കൗണ്ടർ മാറ്റി വച്ചതിനെയും ഹൈക്കോടതി വിമർശിച്ചു.
നിലവിൽ സ്പോട്ട് ബുക്കിങ് നിലയ്‌ക്കലിൽ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിൽ ഒരു കൗണ്ടർ പോലീസ് വേണ്ടപ്പെട്ടവർക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നുവെന്ന റിപ്പോർട്ടും ഹൈക്കോടതിക്ക് ലഭിച്ചിരുന്നു. ഇതിനെയാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. തീർത്ഥാടകരുടെ സൗകര്യത്തിനായാണ് സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ ഒരുക്കിയിരിക്കുന്നത്. പോലീസിന് മാത്രമായി ഒരു കൗണ്ടർ പ്രവർത്തിക്കുന്നത് നീതീകരിക്കാനാവില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കൂടാതെ പുല്ലുമേട് വഴിയും എരുമേലി വഴിയും വരുന്ന തീർത്ഥാടകർക്കും ബുക്കിങ് നിർബന്ധമാണ്. ഒന്നുകിൽ അവർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യണം. അല്ലെങ്കിൽ നിലയ്‌ക്കലിലെ സ്പോട്ട് ബുക്കിങ് സെൻ്റ റിലെത്തി രജിസ്റ്റർ ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു.
















