ഭുവനേശ്വർ: സുഡാനിൽ വിമതസേനം 45 ദിവസം ബന്ദിയാക്കി വച്ച ഒഡീഷയിൽ നിന്നുള്ള 36 കാരനായ ആദർശ് ബെഹ്‌റ നാട്ടിൽ തിരിച്ചെത്തി. മൂന്ന് വയസ്സുള്ള മകനും ഭാര്യയും അടങ്ങുന്ന കുടുംബം ആദർശിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഇനിയൊരു ജോലിക്കായി വിദേശത്തേക്ക് പോകാൻ തന്റെ ഭർത്താവിനെ അനുവദിക്കില്ലെന്നും, ഒഡീഷയിൽ തന്നെ അദ്ദേഹത്തിന് എന്തെങ്കിലും ജോലി നൽകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ആദർശിന്റെ ഭാര്യ അഭ്യർത്ഥിച്ചു.
ബെഹ്‌റയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞ നിമിഷം മുതൽ സംസ്ഥാന സർക്കാർ ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് എടുത്തതെന്ന് അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും അന്താരാഷ്‌ട്ര മധ്യസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്.
“ഓരോ ഒഡിയക്കാരന്റെയും സുരക്ഷയും ക്ഷേമവുമാണ്, അത് സംസ്ഥാനത്തിനകത്തായാലും വിദേശത്തായാലും, ഞങ്ങളുടെ സർക്കാരിന്റെ പ്രഥമ പരിഗണന. പ്രതിസന്ധി ഘട്ടങ്ങളിൽ, ഞങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്,” മോഹൻ ചരൺ മാജി പറഞ്ഞു. സുഡാനിലെ നോർത്ത് ഡാർഫർ സംസ്ഥാനത്തെ അൽ-ഫാഷിർ നഗരത്തിൽ നിന്നാണ് ബെഹ്‌റയെ കാണാതായത്. ജഗത്സിംഗ്പുർ സ്വദേശിയായ ആദർശ് 2022ലാണ് സുഡാനിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ മെക്കാനിക്കായി ജോലിക്ക് പോയത്. അവിടെ ആഭ്യന്തര യുദ്ധം രൂക്ഷമായതോടെയാണ് ഇദ്ദേഹം കുടുങ്ങിയത്.
സുഡാനിലെ ‘റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ്’ (RSF) എന്ന സംഘമാണ് ആദർശിനെ തട്ടിക്കൊണ്ടുപോയത്. ജയിലിലടച്ചും കാട്ടിലൂടെ നടത്തിച്ചും അവർ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ആദർശ് പറഞ്ഞു. പല ദിവസങ്ങളിലും ഭക്ഷണം നൽകിയില്ല. ജീവനോടെ തിരിച്ചു വരുമെന്ന് കരുതിയിരുന്നില്ലെന്നും ഇത് തന്റെ പുനർജന്മമാണെന്നും അദ്ദേഹം പറഞ്ഞു.
















