ശാസ്താംകോട്ട: കാല്‍ നൂറ്റാണ്ട് മുമ്പ് ബിജെപി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ മത്സരിച്ച് പരാജയവും പരിഹാസവും ഏറ്റുവാങ്ങിയ യുവാവ് ജോലി തേടി ഗള്‍ഫില്‍ പോയി. തിരിച്ചെത്തിയശേഷം തന്നെ അപഹാസ്യരാക്കിയവര്‍ക്ക് മുന്നില്‍ താമര ചിഹ്നത്തില്‍ തന്നെ മത്സരിച്ച് വിജയിച്ചത് ആഘോഷത്തിനൊപ്പം അപമാനിച്ചവർക്ക് മധുരമുള്ള മറുപടിയുമായി.
മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ വാര്‍ഡില്‍ നിന്നും വിജയിച്ച ടി. സജീവാണ് ഈ തെരഞ്ഞെടുപ്പിലെ വിജയതാരം. 25 വര്‍ഷം മുന്‍പ്, 2000 ത്തില്‍ ബിജെപിക്ക് സംസ്ഥാനത്ത് കാര്യമായ വേരോട്ടം ഉണ്ടായിരുന്നില്ല. അന്ന് സ്ഥാനാര്‍ത്ഥിയാകല്‍ തന്നെ വിരളം. ജയിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും ഒരാദര്‍ശത്തിന്റെ മാത്രം പിന്‍ബലത്തില്‍ താമര ചിഹ്നത്തില്‍ മത്സരിക്കുന്നത് അന്ന് ഒറ്റപ്പെട്ട സംഭവമായിരുന്നു. ഈ സാഹചര്യത്തിലാണ് സജീവ് മത്സരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് തുച്ഛമായ വോട്ടുകളെ കിട്ടിയുള്ളൂ. അതിന് ശേഷം നിരന്തരം അപമാനവും പ്രയാസങ്ങളുമായിരുന്നു ലഭിച്ചത്. പിന്നീടാണ് വിദേശത്തേക്ക് ജോലിക്കായി പോയത്. ഏറെ നാളത്തെ പ്രവാസ ജീവിതത്തിനുശേഷം തിരിച്ചെത്തിയ സജീവ് വീണ്ടും ഈ വാര്‍ഡില്‍ തന്നെ മത്സരിക്കാന്‍ തീരുമാനിച്ചു.
കടുത്ത മത്സരമാണ് നടന്നത്. യുഡിഎഫിന്റെ പരമ്പരാഗത വാര്‍ഡായിരുന്ന ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജീവ് വിജയിച്ചത്. വാര്‍ഡിലെ സ്ഥിരം മെമ്പറെ പിന്നിലാക്കി സജീവ് നേടിയ വിജയം മൈനാഗപ്പള്ളി പഞ്ചായത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി.
















