ന്യൂദൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി. സോണിയയും രാഹുലും കേസിൽ പ്രതികളാണെന്നും അവർ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്നും ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ഏറ്റവും അഴിമതിക്കാരായ ഇവരുടെ കുടുംബം വ്യാജ ഗാന്ധി കുടുംബമാണെന്ന് പറയുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അവർ ഒരു കാളവണ്ടി പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. കൂടാതെ 2,000 കോടി രൂപയുടെ സ്വത്തുക്കൾ വ്യാജ ഗാന്ധി കുടുംബം ദുരുപയോഗം ചെയ്തതായും ഭാട്ടിയ ആരോപിച്ചു.
രാഷ്‌ട്രീയത്തിൽ ഏറ്റവും കൂടുതൽ അഴിമതിക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അത് വ്യാജ ഗാന്ധി കുടുംബത്തിലാണ് കാണാൻ സാധിക്കുക. 420 കേസുകളിൽ സോണിയ, രാഹുൽ, റോബർട്ട് വാദ്ര എന്നിവർ ജാമ്യത്തിൽ സ്വതന്ത്രരായി തുടരുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ, രാഹുൽ , മറ്റ് അഞ്ച് പേർ എന്നിവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പരിഗണിക്കാൻ കോടതി വിസമ്മതിച്ചതായും ഇപ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥാനങ്ങൾ രാജിവയ്‌ക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം. ഗാന്ധി കുടുംബത്തെ ഉപദ്രവിക്കാനുള്ള രാഷ്‌ട്രീയ പ്രതികാരമായാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്നും ഖാർഗെ ആരോപിച്ചിരുന്നു.
















