തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഏറെ പ്രതികാര ബുദ്ധിയോടെ ഒഴിവാക്കിയ ഡോ. സിസാ തോമസ് സാങ്കേതിക സർവകലാശാല വിസിയായി ചുമതലയേറ്റു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിയ ചർച്ചയിലാണ് സിസാ തോമസിന്റെ നിയമനത്തിലേക്ക് കാര്യങ്ങൾ എത്തിയത്.
ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നുവെന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളതെന്നും സിസാ തോമസ് പറഞ്ഞു. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷം. സർക്കാരുമായി സഹകരിച്ച് പോകും. തനിക്ക് എതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നു. തനിക്കെതിരെ മിനുട്സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു. മിനുട്ട്സ് ഒന്നും താൻ എടുത്തോണ്ട് പോയിട്ടില്ല. അത്തരം പ്രസ്താവനകളിൽ വിഷമം തോന്നുന്നു. എന്തിനാണ് മോഷ്ട്ടാവായി ചിത്രീകരിക്കുന്നത് എന്നും സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. പഴയ കാര്യം എല്ലാം കഴിഞ്ഞു. മുന്നോട്ട് പോയാൽ മതി. അപാകതകൾ എല്ലാം പരിഹരിച്ച് പോവും. സിസ തോമസ് എന്ന വ്യക്തിയല്ല വലുത്. കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും അവർ പറഞ്ഞു. നേരത്തെ ആരിഫ് മുഹമ്മദ്ഖാൻ ഗവർണറായിരിക്കേ സിസാ തോമസിനെ താത്ക്കാലിക വിസിയായി നിയമിച്ചിരുന്നു. ഇത് സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു.
















