തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎയും ചലച്ചിത്ര സംവിധായകനും അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവൽ മലയാള വിഭാഗം ജൂറി ചെയർമാനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമക്കേസ് കോടതി നാളത്തേക്ക് പരിഗണിക്കാൻ മാറ്റി.
സിനിമാ പ്രവർത്തകയാണ് പരാതിക്കാരി. ഇവർ മുഖ്യമന്ത്രിക്ക് നേരിട്ടുനൽകിയ പരാതിയിൽ പോലീസ് അന്വേഷണം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇന്നലെ കോടതിയുടെ പരിഗണനയിൽ എത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാനും പരിശോധിക്കാനുമുള്ളതിനാലാണ് നാളത്തേക്ക് മാറ്റിയത്.
കേസിൽ ചലച്ചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസയക്കുവാൻ നിശ്ചയിച്ചിരുന്നു. അതിക്രമത്തെക്കുറിച്ച് ചലച്ചിത്ര അക്കാദമിയെ അറിയിച്ചിരുന്നുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ തുടങ്ങിയവ പോലീസ് ചലച്ചിത്ര അക്കാദമിയോട് ആവശ്യപ്പെടുമെന്നും വാർത്തയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിക്കു പിന്നാലെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. എന്നാൽ, ഈ വിവരങ്ങൾ പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സംഭവം നടന്നുവെന്നു പറയപ്പെടുന്ന സമയത്ത് പരാതിക്കാരിയും കുഞ്ഞുമുഹമ്മദും ഹോട്ടലിലുള്ളതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞദിവസം പരാതിക്കാരി കോടതിയിൽ രഹസ്യമൊഴിയും നൽകിയിരുന്നു. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ഈ തെളിവുകൾ മാത്രം മതിയെന്നിരിക്കെ അടിയന്തിര നടപടി ഉണ്ടാകാഞ്ഞത് ഫിലിം ഫെസ്റ്റിവൽ കഴിയുംവരെ നടപടി നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ നിദ്ദേശത്തിൽ പോലീസ് ശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഫിലിം ഫെസ്റ്റിവൽ അവസാനിക്കുന്നത് വെള്ളിയാഴ്ചയാണ്. നാളെ കോടതി കേസ് പരിഗണിക്കുന്നുണ്ട്.















