തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ പോലീസ് കേസെടുക്കും. ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസിന്റെ നീക്കം.
അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. കേസിൽ മാർട്ടിൻ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. വിഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്നായിരുന്നു ആവശ്യം. മാർട്ടിൻ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്.
ദിലീപിനു കേസിൽ പങ്കില്ലെന്നാണ് മാർട്ടിൻ വിഡിയോയിൽ പറയുന്നത്. വിചാരണ സമയത്ത് സുപ്രീം കോടതി ജാമ്യം ലഭിച്ച മാർട്ടിൻ പുറത്തിറങ്ങിയപ്പോഴെടുത്ത വീഡിയോയാണ് കേസിലെ വിധിക്ക് ശേഷം പ്രചരിക്കുന്നത്.
മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ വിഡിയോയാണ് കേസിലെ വിധിക്കുശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വിഡിയോയിലുള്ളത്. മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വിഡിയോ വീണ്ടും പ്രചരിക്കുന്നത്. വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം.















