ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ജയിലിൽ കഴിയുന്ന പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകനുമായ ഇമ്രാൻ ഖാന്റെ മക്കൾ തങ്ങളുടെ പിതാവിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞു. ഇനി ഒരിക്കലും തങ്ങളുടെ പിതാവിനെ കാണാൻ കഴിഞ്ഞേക്കില്ലെന്ന് ഭയപ്പെടുന്നുവെന്ന് സുലൈമാനും ഖാസിം ഖാനും ഒരു അന്താരാഷട്ര ചാനലിനോട് സംസാരിക്കവെ പറഞ്ഞു.
സ്കൈ ന്യൂസിന്റെ ദി വേൾഡ് വിത്ത് യാൽദ ഹക്കിം എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് ഇമ്രാൻ ഖാനെ ജയിലിലെ മരണ സെല്ലിൽ പാർപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇരുവരും അവകാശപ്പെട്ടത്. ഇതോടൊപ്പം പാകിസ്ഥാൻ സൈനിക സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് സുലൈമാനും ഖാസിമും പറഞ്ഞു. 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. കുറച്ചു കാലമായി അദ്ദേഹത്തിന് മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പാകിസ്ഥാൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കുറെ മാസങ്ങളായി പിതാവിനോട് സംസാരിച്ചിട്ടില്ലെന്ന് ഖാസിമും സുലൈമാൻ ഖാനും അഭിമുഖത്തിൽ പറയുന്നു. ജയിലിലെ പിതാവിന്റെ അവസ്ഥ വിവരിച്ച ഖാസിം രണ്ട് വർഷത്തിലേറെയായി ഒരു സെല്ലിൽ കഴിയുന്നുണ്ടെന്നും അവിടെ അദ്ദേഹത്തിന് മലിനമായ വെള്ളമാണ് നൽകുന്നതെന്നും പറഞ്ഞു. ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്ന തടവുകാരാൽ ചുറ്റപ്പെട്ടിരിക്കുന്ന അവസ്ഥ വളരെ മോശമാണ്, കൂടാതെ മനുഷ്യ സമ്പർക്കത്തിൽ നിന്ന് അദ്ദേഹം പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുന്നതായും ഖാസിം പറഞ്ഞു.
ഇമ്രാൻ ഖാൻ മരണമുറിയിലാണ്
അതേസമയം സുലൈമാൻ ഖാൻ തന്റെ പിതാവിന്റെ ജയിൽ മുറിയെ ഒരു മരണ മുറി എന്നാണ് വിശേഷിപ്പിച്ചത്. പിതാവ് ഒരു ദിവസം 23 മണിക്കൂർ അവിടെ ചെലവഴിക്കുന്നു. ഇമ്രാൻ ഖാൻ ഇപ്പോൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് വെള്ളിയാഴ്ച ഒരു സൈനിക വക്താവ് പ്രഖ്യാപിച്ചതായും അദ്ദേഹം എടുത്ത് പറഞ്ഞു. അന്താരാഷ്‌ട്ര നിയമത്തിന് വിരുദ്ധമായ വളരെ മോശം സാഹചര്യങ്ങളിലാണ് തന്റെ പിതാവിനെ തടവിലാക്കിയിരിക്കുന്നതെന്നും സുലൈമാൻ ഖാൻ കുറ്റപ്പെടുത്തി
















