ന്യൂദല്‍ഹി: ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ ഭാരതത്തിന്റെ അവിഭാജ്യഘടകം. എപ്പോഴും അങ്ങിനെയായിരിക്കുമെന്ന് യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി ഹരീഷ് പര്‍വതനേനി. സമാധാനത്തിനായുള്ള നേതൃത്വം എന്ന വിഷയത്തില്‍ യുഎന്നില്‍ നടന്ന തുറന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീരിനെ കുറിച്ച് പാകിസ്ഥാന്‍ ആവര്‍ത്തിക്കുന്നത് ഭാരതത്തേയും ജനങ്ങളേയും ദ്രോഹിക്കുന്നതില്‍ അവര്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. യുഎന്നിന്റെ എല്ലാ യോഗങ്ങളിലും വേദികളിലും തങ്ങളുടെ ഭിന്നിപ്പിക്കല്‍ അജണ്ട പാകിസ്ഥാന്‍ പിന്തുടരുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകള്‍ക്കിടെ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരപ്രവര്‍ത്തനങ്ങളില്‍ പതിനായിരക്കണക്കിന് ഭാരതീയരാണ് മരിച്ചത്.
65 വര്‍ഷങ്ങള്‍ മുമ്പ് സിന്ധു നദീജല കരാറില്‍ ഭാരതം പാകിസ്ഥാനുമായി ഒപ്പുവെച്ചത് വിശ്വാസത്തോടെയും സൗഹൃദ മനോഭാവത്തോടെയുമാണ്. എന്നാല്‍ പാകിസ്ഥാന്‍ ഭാരതത്തിനെതിരെ മൂന്ന് തവണ യുദ്ധത്തില്‍ ഏര്‍പ്പെടുകയും നിരവധി തവണ രാജ്യത്തേക്ക് ഭീകരാക്രമണങ്ങള്‍ അഴിച്ചുവിടുകയുമുണ്ടായി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ മതത്തിന്റെ പേരില്‍ 26 നിരപരാധികളായ സാധാരണക്കാരെയാണ് ലക്ഷ്യമിട്ടതെന്നും രൂക്ഷമായി വിമര്‍ശിച്ചു.
നിപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് സിന്ധു നദീജല കരാര്‍ നിര്‍ത്തിവെച്ചത്. അതിര്‍ത്തികടന്നുള്ള എല്ലാ ഭീകരപ്രവര്‍ത്തനങ്ങളും പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ കരാര്‍ നിര്‍ത്തിവെക്കുമെന്ന് അതുകൊണ്ടാണ് അവരെ അറിയിച്ചത്. പട്ടാള മേലധികാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ചരിത്രമുള്ള രാജ്യമാണ് പാകിസ്ഥാന്‍.
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ്, ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്നതിനുള്ള മാര്‍ഗമാണ്. പ്രധാനമന്ത്രിയെ ജയിലിലടച്ചും, ഭരണകക്ഷിയെ നിരോധിച്ചും, 27-ാം ഭേദഗതിയിലൂടെ ഭരണഘടന അട്ടിമറിച്ച് പ്രതിരോധ സേനാ മേധാവിക്ക് ആജീവനാന്ത പരിരക്ഷ നല്‍കിക്കൊണ്ടുമാണ് പാകിസ്ഥാനെന്നും സ്വന്തം ജനങ്ങളുടെ ഇഷ്ടങ്ങളെ മാനിക്കുന്നതെന്നും പര്‍വതനേനി പരിഹസിച്ചു.
പാകിസ്ഥാനെ ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രം എന്ന് വിശേഷിപ്പിച്ച അദ്ദേഹം പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളേയും ഭാരതം പൂര്‍ണ ദൃഢനിശ്ചയത്തോടെ തന്നെ നേരിടുമെന്നും കൂട്ടിച്ചേര്‍ത്തു.
















