ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളിക്കളഞ്ഞ് എന്‍സിപി(ശരത് പവാര്‍) നേതാവ് സുപ്രിയ സുലെ എംപി. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രാഹുല്‍ ഗാന്ധിയുടെ ആരോപണമായ വോട്ട് ചോരിയുടെ ഭാഗമാകാനില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.
ഇതോടെ വോട്ട് ചോരി ആരോപണം ഉയര്‍ത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. താന്‍ നാല് തവണ ലോക് സഭയില്‍ എംപിയായി എത്തിയത് ഈ വോട്ടിംഗ് യന്ത്രത്തിലൂടെയാണെന്നും തനിക്കതില്‍ വിശ്വാസമുണ്ടെന്നും സുപ്രിയ സുലെ എംപി കഴിഞ്ഞ ദിവസം ലോക്സഭയില്‍ അഭിപ്രായപ്പെട്ടു.
“ഞാന്‍ ഒരിയ്‌ക്കലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെയോ, വിവിപാറ്റിനെയോ മറ്റ് യന്ത്രസംവിധാനങ്ങളെയോ കുറ്റപ്പെടുത്തില്ല. വോട്ടിംഗ് യന്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അത് എന്നെ ബാധിക്കുമായിരുന്നു. കഴിഞ്ഞ നാല് തവണയാണ് ഞാന്‍ ലോക് സഭയില്‍ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.” – സുപ്രിയ സുലെ ചൂണ്ടിക്കാട്ടി. മഹാരാഷ്‌ട്രയിലെ ബാരാമതി ലോക് സഭാ മണ്ഡലത്തില്‍ നിന്നാണ് കഴിഞ്ഞ നാല് തവണയും കനത്ത ഭൂരിപക്ഷത്തോടെ സുപ്രിയ സുലെ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്ത് അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വോട്ട് ചോരി ആരോപണം ഉയര്‍ത്തി റാലി നടന്നിരുന്നു. ആ റാലിയില്‍ രാഹുല്‍ ഗാന്ധി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പരസ്യമായി വെല്ലുവിളിച്ചത് വലിയ അമ്പരപ്പുളവാക്കിയിരുന്നു. ഈ റാലിയിലാണ് രാജസ്ഥാനില്‍ നിന്നുള്ള വനിതാനേതാവ് മോദിയ്‌ക്ക് ഖബര്‍ ഒരുങ്ങിയെന്ന രീതിയില്‍ മുദ്രാവാക്യം മുഴക്കിയത്. നേപ്പാള്‍ രീതിയില്‍ രാജ്യത്ത് വോട്ട് ചോരി ആരോപണത്തിന്റെ പേരില്‍ അക്രമമുണ്ടാക്കി മോദി ഭരണം അട്ടിമറിക്കുക എന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അജണ്ട നടപ്പാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.
വോട്ട് ചോരിയെ പ്രതിക്ഷത്തിന്റെ പ്രധാന ആരോപണമായി ഉയര്‍ത്തുന്നതില്‍ ഇന്ത്യാ മുന്നണിയിലുള്ള അഭിപ്രായഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവരുന്നത്. കോണ്‍ഗ്രസിന് എസ് ഐ ആറും വോട്ട് ചോരിയുമാണ് പ്രധാനപ്രശ്നങ്ങള്‍. പക്ഷെ ഇന്ത്യാ മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കും അത് പ്രധാനപ്രശ്നമാകണമെന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രഖ്യാപിച്ചത്. വോട്ട് ചോരിയെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ഈ വിശദീകരണം.
















