ന്യൂദൽഹി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ജൂത ഉത്സവമായ ഹനുക്ക ആഘോഷിക്കുന്നവർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ചൊവ്വാഴ്ച ശക്തമായി അപലപിച്ചു. ഇന്ത്യയ്‌ക്കും ഇസ്രായേലിനും തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ സഹകരണത്തിന് ജയ്ശങ്കറിനോട് ഇസ്രായേൽ നന്ദി പറഞ്ഞു. രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് ജയ്ശങ്കർ ടെൽ അവീവിലെത്തിയത്. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ മോഷെ സാറിനൊപ്പം അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചു
“ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ജീവഹാനിയും സ്വത്തും നഷ്ടപ്പെട്ടതിൽ ഞാൻ ആദ്യമായി അനുശോചനം രേഖപ്പെടുത്തുന്നു. ഈ ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” – ജയ്ശങ്കർ പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തിൽ, സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ഉത്സവമായ ഹനുക്ക ആഘോഷിക്കുകയായിരുന്ന ജനക്കൂട്ടത്തിന് നേരെ രണ്ട് അക്രമികൾ വെടിയുതിർത്തു. തുടർന്ന് 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ
ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പിന്തുണ ജയ്ശങ്കർ ആവർത്തിച്ചു. ഇത് ശാശ്വതവും സുസ്ഥിരവുമായ ഒരു പരിഹാരത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ജയ്ശങ്കറിന്റെ സന്ദർശനം.
















