ന്യൂദൽഹി: അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അഫ്ഗാൻ ആരോഗ്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മൗലവി നൂർ ജലാൽ ജലാലിയുടെ സന്ദർശനം അഫ്ഗാനിസ്ഥാന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് ഇന്ത്യ നൽകുന്ന തുടർച്ചയായ പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തെക്കുറിച്ച് ഉപയോഗപ്രദവും പോസിറ്റീവുമായ ചർച്ചകൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിൽ കൂട്ടിച്ചേർത്തു.
കൂടാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ ആരോഗ്യ സംരക്ഷണ മേഖലയിൽ ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേ സമയം അഫ്ഗാനിസ്ഥാന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾക്ക് ഇന്ത്യ ഇതിനോടകം നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ മാസം ആദ്യം ഇന്ത്യ 63,734 ഡോസ് ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ കാബൂളിലേക്ക് അയച്ചിരുന്നു.
ഇതിന് പുറമെ അഫ്ഗാനിസ്ഥാന്റെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകിക്കൊണ്ട് അടിയന്തര മെഡിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യ 73 ടൺ ജീവൻ രക്ഷിക്കുന്ന മരുന്നുകളും വാക്സിനുകളും അവശ്യവസ്തുക്കളും കാബൂളിലേക്ക് അയച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനിടെ മൂന്നാമത്തെ അഫ്ഗാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മൂന്നാമത്തെ മന്ത്രിതല സന്ദർശനമാണിത്. അഫ്ഗാനിസ്ഥാന്റെ വ്യവസായ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി നവംബർ 20 ന് ന്യൂദൽഹി സന്ദർശിക്കുകയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, കണക്റ്റിവിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനും ഇന്ത്യയുടെ പിന്തുണ വിദേശകാര്യ മന്ത്രി ജയ്ശങ്കർ യോഗത്തിൽ ആവർത്തിച്ചു. ഒക്ടോബറിൽ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താക്കിയുടെ ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ശേഷമാണ് വാണിജ്യമന്ത്രി ഇന്ത്യ സന്ദർശിച്ചത്.
















