തിരുവനന്തപുരം: കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ 30-ാമത് പതിപ്പില്‍ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിക്കാത്തത് ചലച്ചിത്ര അക്കാദമിയുടെ ഗുരുതരവീഴ്ച. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി തേടുന്നതില്‍ സംഘാടകര്‍ വരുത്തിയ കാലതാമസമാണ് പ്രദര്‍ശനാനുമതി വൈകാന്‍ കാരണമായത്.
പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമുണ്ട്. എന്നാല്‍ മേള തുടങ്ങുന്നതിന് കേവലം നാലുദിവസം മുമ്പുമാത്രമാണ് സംഘാടകര്‍ ചിത്രങ്ങളുടെ വിവരം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചത്.
സംഘാടകരുടെ വീഴ്ചമൂലം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചിത്രങ്ങള്‍ പരിശോധിച്ചും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് അതതു രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ തേടുന്നതിനുമുള്ള സമയം ലഭിച്ചില്ല. വിദേശചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുമ്പ് അതാതു രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് അഭിപ്രായം ആരായേണ്ടതുണ്ട്. ഏതെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്നതോ രാഷ്‌ട്രീയ വിവാദങ്ങളുടെ പ്രചരണോപാധികളോ ആയ വിഷയം ആണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ നയതന്ത്രതലത്തില്‍ ബന്ധം വഷളാകാതിരിക്കാന്‍ കൂടിയാണ് ഇത്തരം കൂടിയാലോചനകള്‍ നടത്തുന്നത്. എന്നാല്‍ ചലച്ചിത്രമേളയുടെ സംഘാടകരുടെ വീഴ്ചകാരണം നടപടികള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കാനുള്ള സാവകാശം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് ലഭിച്ചില്ല. ഇതോടെ പ്രദര്‍ശനാനുമതിക്കുള്ള അപേക്ഷ കൃത്യസമയത്ത് തീര്‍പ്പാക്കാനായില്ല.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ വിവാദങ്ങള്‍ക്കു പുറകേപോയതിനാല്‍ മേളയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കേണ്ട സാംസ്‌കാരിക വകുപ്പും മന്ത്രിയും മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ ശ്രദ്ധചെലുത്താതിരുന്നതാണ് വീഴ്ചക്ക് കാരണമായത്. എന്നാല്‍ ഇത് മറച്ചുവച്ച് ഡെലിഗേറ്റുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചലച്ചിത്ര അക്കാദമി. രാഷ്‌ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നാണ് ചിലച്ചിത്ര അക്കാദമിയുടെ ന്യായീകരണം.















