കൊച്ചി: രണ്ടാമത്തെ ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാമെന്നാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് അറിയിച്ചത്. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.ഇതു പരിഗണിച്ചാണ് കോടതി നടപടി.
എന്നാൽ ആദ്യ കേസിൽ ഹൈക്കോടതി തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. ആദ്യത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി നടപടിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയിലാണ് വാദം കേൾക്കുക. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു.
ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലിൽ പ്രത്യേക അന്വേഷണ സംഘം തീരുമാനമെടുക്കുക. ചോദ്യം ചെയ്യാൻ ഇന്ന് ഹാജരാകണമെന്നായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദ്ദേശം. എന്നാൽ മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവ് പോലീസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ മാറ്റിവച്ചത്.
പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോവരുതെന്നും രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശമുണ്ട്. 15 ദിവസം ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കഴിഞ്ഞ 11നാണ് പാലക്കാട് എത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ രാഹുൽ പിറ്റേന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തിയിരുന്നു.
















