പ്രപഞ്ചോത്പത്തിയെ അറിയാന്‍ കഠിനതപം ചെയ്ത ഋഷീശ്വരന്‍മാരുടെ പരമ്പരയില്‍ ഭാരതം എന്ന പുണ്യഭൂമിയുടെ സംഭാവനയാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്വൈത സിദ്ധാന്തത്തിലൂടെ ലോക ജനതയെ ഏകലോകത്തേയ്‌ക്കു നയിച്ച് ബ്രഹ്‌മജ്ഞാനി. ജാതിഭേദത്തിന്റെയും, മതദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വേദനയില്‍ കഷ്ടത അനുഭവിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ജനതയ്‌ക്ക് സാന്ത്വനം ഏകാന്‍ 19-ാം നൂറ്റാിന്റെ ഉത്തരാര്‍ത്ഥത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ ചെമ്പഴന്തി എന്ന കൊച്ചുഗ്രാമത്തില്‍ അവതരിച്ചതോടെ മലയാളനാടിന്റെ മനസ്സും, മസ്തിഷ്‌കവും തണുത്തു, തളിരിട്ടു.
‘നാം ശരീരമല്ല, അറിവാകുന്നു. ശരീരം ഉണ്ടാകുന്നതിനു മുന്‍പും അറിവായ നാം ഉണ്ടായിരുന്നു” (ഗുരുവിന്റെ ഗദ്യപ്രാര്‍ത്ഥന). ക്ഷേത്രനിര്‍മ്മാണത്തേക്കാള്‍ വിദ്യാലയത്തിനാണ് ഗുരു പ്രാധാന്യം കല്‍പ്പിച്ചിരുന്നത്. ”വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍ എന്നതാണ് ഗുരുദര്‍ശനം. ശിവഗിരി തീര്‍ത്ഥാടനം മാനവികതയുടെയും അറിവിന്റേയും തീര്‍ത്ഥാടനമാണ്.
പ്രകൃതിരമണീയമായ വര്‍ക്കലയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ശിവഗിരി. 1928-ാം മാണ്ട് ഗുരുദേവന്റെ മഹാസങ്കല്‍പ്പത്തില്‍ പിറന്ന ശിവഗിരി തീര്‍ത്ഥാടനം ഇന്ന് കേരളത്തിലെ ഏറ്റവും മഹത്തായ മഹോത്സവങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞാല്‍ ഏറ്റവും മഹത്തായ തീര്‍ത്ഥാടനമാണ് ശിവഗിരി തീര്‍ത്ഥാടനം. ഭാരതീയ സംസ്‌കൃതിയുടെ ആചാരനുഷ്ഠാനങ്ങള്‍ അനുസരിച്ച് അഷ്ട ലക്ഷ്യത്തില്‍, സാത്വിക നിറമായ മഞ്ഞവസ്ത്രവും ധരിച്ച് ലക്ഷോപലക്ഷം ഭക്തര്‍ അണി നിരക്കുന്ന ശിവഗിരി തീര്‍ത്ഥാടനം ലോകം അംഗീകരിച്ചുകഴിഞ്ഞു. അറിവിന്റെ തീര്‍ത്ഥാടനമായ ശിവഗിരി തീര്‍ത്ഥാടനം 93-ന്റെ നിറവിലാണ് ഇക്കുറി.
1103 മകരം 3 (1928 ജനുവരി 16) കോട്ടയത്ത് നാഗമ്പടം ശിവക്ഷേത്രത്തിന്റെ തിരുമുറ്റത്ത് മാവിന്‍ചുവട്ടില്‍ ഗുരു വിശ്രമിക്കുമ്പോള്‍ വല്ലഭശ്ശേരി ഗോവിന്ദന്‍ വൈദ്യര്‍, ടി.കെ. കിട്ടന്‍ റൈറ്റര്‍ എന്നീ പ്രമുഖ വ്യക്തികള്‍ ഗുരുവിനെ സമീപിച്ച് ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതിയ്‌ക്കായി അപേക്ഷിച്ചു. ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാനും, റോമും, മുസ്ലീം വിഭാഗക്കാര്‍ക്ക് മക്കയും, മദീനയും തീര്‍ത്ഥാടനകേന്ദ്രങ്ങളായുണ്ട്. ഹിന്ദുക്കള്‍ക്ക് പൊതുവില്‍ കാശിയും, രാമേശ്വരവും, തിരുപ്പതിയും, ശബരിമലയുമുണ്ട്. തൃപ്പാദങ്ങളുടെ ഭക്തര്‍ക്ക് ശിവഗിരി; തീര്‍ത്ഥാടനകേന്ദ്രമാക്കണം എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഗുരു സന്തോഷത്തോടെ അനുമതി നല്‍കി എങ്കിലും നിബന്ധനകള്‍ പാലിച്ചു കൊണ്ടായിരിക്കണം എന്ന് അഭിപ്രായപ്പെട്ടു.
തീര്‍ത്ഥാടനം ആര്‍ഭാടരഹിതമായിരിക്കണം. ശുചിത്വത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്ന ഗുരു; 10 ദിവസത്തെ വ്രതം പഞ്ചശുദ്ധിയോടുകൂടി ആചരിക്കണം എന്നും കല്‍പിച്ചു. ശരീരശുദ്ധി, ആഹാരശുദ്ധി, മനഃശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി ഇവയാണ് പഞ്ചശുദ്ധികള്‍ എന്നും അറിയിച്ചു. തീര്‍ത്ഥാടകര്‍ മഞ്ഞ വസ്ത്രധാരികള്‍ ആയിരിക്കണം. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി, ഉപയോഗിച്ചിരുന്ന വസ്ത്രം മഞ്ഞള്‍വെള്ളത്തില്‍ മുക്കി ഉണക്കി ധരിച്ചാല്‍ മതി എന്നും നിര്‍ദ്ദേശിച്ചു. ഗുരുവിന്റെ സമന്വയ ദര്‍ശനത്തിന്റെ ഭാഗം കൂടിയാണ് മഞ്ഞ.
തീര്‍ത്ഥാടനത്തിന് ലക്ഷ്യമുണ്ടായിരിക്കണം. അഷ്ടലക്ഷ്യങ്ങളാണ് ഗുരു നിര്‍ദ്ദേശിച്ചത്. (1) വിദ്യാഭ്യാസം (2) ശുചിത്വം (3) ഈശ്വരഭക്തി (4) സംഘടന (5) കൃഷി (6) കച്ചവടം (7) കൈത്തൊഴില്‍ (8) സാങ്കേതിക ശാസ്ത്ര പരിശീലനം. അതാതു വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടിയവരെ കണ്ടുപിടിച്ച് പ്രഭാഷണം നടത്തിയും, പ്രസംഗങ്ങള്‍ സംഘടിപ്പിച്ചും, ജനങ്ങളെ ബോധവത്ക്കരിക്കണം. അങ്ങിനെ നാടിനും, നാട്ടുകാര്‍ക്കും ജ്ഞാനസമ്പാദനത്തിന് വഴിയൊരുക്കണം. അതായിരിക്കണം തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യം. ഗുരു അല്പം ഗൗരവത്തോടെ വിവരിച്ചു.
1928 ജനുവരി 16-ന് ഗുരു തീര്‍ത്ഥാടനത്തിന് അനുമതി നല്‍കി. 1928 സെപ്തംബര്‍ 21-ന് ഗുരു സമാധിയായി.
അനുമതി നല്‍കിയതിന്റെ നാലാം വര്‍ഷം 1932 ഡിസംബര്‍ 23 ന് സരസകവി മൂലൂരിന്റെ മൂത്തമകനായ ദിവാകര സ്വാമിയുടെ നേതൃത്വത്തില്‍ ഗുരുദേവന്റെ പാദ സ്പര്‍ശമേറ്റ് പരിഭൂതമായ മൂലൂര്‍ ഭവനത്തില്‍നിന്നും പീതാംബരധാരികളായ അഞ്ചു തീര്‍ത്ഥാടകര്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചു. വാസ്തവത്തില്‍ ശിവഗിരി തീര്‍ത്ഥാടനമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് സരസകവി മൂലൂര്‍ പത്മനാഭപണിക്ക രായിരുന്നു.
യൂറോപ്പിലെ ആണ്ടുപിറവിയ്‌ക്ക് (ജനുവരി 1) തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍ എത്തിച്ചേരണം എന്നതായിരുന്നു ഗുരുദേവന്റെ കല്‍പന. സാധാരണയായി തീര്‍ത്ഥാടന മഹാമഹം ഡിസംബര്‍ 30-ന് ആരംഭിച്ച് ജനുവരി 1-ന് ശിവഗിരിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരുന്നത്. ഓരോ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്നതുകൊണ്ടും, വിവിധ വൈജ്ഞാനിക വേദികളില്‍ കൂടി ജനങ്ങളെ അറിവിന്റെ അനന്തതയിലേയ്‌ക്ക് നയിക്കാന്‍ കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായതുകൊണ്ടും കുറച്ചു വര്‍ഷങ്ങളായി ഡിസംബര്‍ 15-ാം തീയ്യതി ആരംഭിച്ച് ജനുവരി 5-ാം തീയ്യതി ശിവഗിരിയില്‍ എത്തിച്ചേരുന്ന രീതിയാണ് തീര്‍ത്ഥാടനം രൂപപ്പെടുത്തിയിരിക്കുന്നത്. ജാതിമ തഭേദമെന്യേ ആര്‍ക്കും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാം. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വദര്‍ശനമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ അന്തസത്ത.
പീതാംബരധാരികളായ ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ ഈശ്വരചിന്തയില്‍, സാഹോദര്യമന്ത്രവുമായി ശിവഗിരിയില്‍ എത്തിച്ചേരുമ്പോള്‍ മഞ്ഞപ്പട്ടുടുത്ത സുന്ദരിയായ ശിവഗിരികുന്ന് ശിരസ്സു നമിക്കും.
വിശ്വത്തിന്റെ നന്മയ്‌ക്കും ശാന്തിയ്‌ക്കും വേണ്ടി നിസ്സംഗനായി സ്വധര്‍മ്മമനുഷ്ഠിക്കുക എന്ന് സാക്ഷാല്‍ പരബ്രഹ്‌മമായ ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ശിവഗിരി തീര്‍ത്ഥാടന സന്ദേശത്തിലും അനുരണനം ചെയ്യുന്നു. നിരന്തരമായ തപസ്സില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത ജ്ഞാനം കൊണ്ട് പാപത്തെ ഭസ്മീകരിച്ച് ജ്ഞാനത്തിന്റെ പരമോന്നതിയിലേക്ക് ഉയര്‍ന്ന പരമാത്മാവിന്റെ സങ്കല്‍പത്തില്‍ പിറന്ന ശിവഗിരി തീര്‍ത്ഥയാത്ര യുടെ പവിത്രത കാത്തുസൂക്ഷിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്.
‘നമിക്കുവിന്‍ സഹജരേ
നിയതമീ ഗുരുപാദം നമുക്കതില്‍പരം ദൈവം നിനയ്‌ക്കിലുണ്ടോ?’
















