ന്യൂദൽഹി: അഫ്ഗാനിസ്ഥാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കാബൂളിൽ നിന്നുള്ള മൂന്നാമത്തെ പ്രധാന സന്ദർശനമാണിത്. മുമ്പ് വിദേശകാര്യ മന്ത്രിയും വാണിജ്യ മന്ത്രിയും ഇന്ത്യ സന്ദർശിച്ചിരുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ അഫ്ഗാൻ ആരോഗ്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. പ്രത്യേകിച്ച് പാകിസ്ഥാൻ ഇരു രാജ്യങ്ങൾക്കുമിടയിൽ വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്ന സമയത്ത് ആണ് ഈ സന്ദർശനം.
നേരത്തെ ഒക്ടോബറിൽ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കിയും നവംബറിൽ വാണിജ്യ മന്ത്രി നൂറുദ്ദീൻ അസീസിയും നടത്തിയ സന്ദർശനങ്ങൾക്ക് ശേഷമാണ് ജലാലിയുടെ സന്ദർശനം. ആരോഗ്യമന്ത്രിയുടെ ഈ സന്ദർശനം ഇന്ത്യ-അഫ്ഗാനിസ്ഥാൻ ആരോഗ്യ സഹകരണം കൂടുതൽ മെച്ചപ്പെടുത്തും.
അതേ സമയം അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നൽകുന്നത് ഇന്ത്യ തുടരുന്നുണ്ട്.
അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നിരവധി ആരോഗ്യ പദ്ധതികളിൽ പ്രവർത്തിക്കുന്നുണ്ട്. കാബൂളിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ഒരു തലസീമിയ (പാരമ്പര്യമായി പകരുന്ന ഒരു രക്ത വൈകല്യം ) സെന്റർ സ്ഥാപിക്കൽ, ഒരു ആധുനിക രോഗനിർണയ കേന്ദ്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ അഫ്ഗാനിസ്ഥാനിലെ ബഗ്രാമി ജില്ലയിൽ 30 കിടക്കകളുള്ള ഒരു ആശുപത്രി നിർമ്മിക്കാനുള്ള പദ്ധതിയും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഒരു കാൻസർ ചികിത്സാ കേന്ദ്രം, ഒരു ട്രോമ സെന്റർ, അഞ്ച് പ്രസവ ക്ലിനിക്കുകൾ എന്നിവയും ഇന്ത്യ ഉടൻ തുറക്കും.
ഇതുവരെ ഇന്ത്യ ഏകദേശം 75 അഫ്ഗാൻ പൗരന്മാർക്ക് കൃത്രിമ കാലുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ, മലേറിയ, ഡെങ്കി, ലീഷ്മാനിയാസിസ് (കരിമ്പനി ) തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനായി ഇന്ത്യ അഫ്ഗാനിസ്ഥാന് 16 ടണ്ണിലധികം മരുന്നുകൾ സംഭാവന ചെയ്തു. ഇൻഫ്ലുവൻസ, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങൾ തടയുന്നതിന് ഇന്ത്യ അഫ്ഗാനിസ്ഥാന് അവശ്യ ആരോഗ്യ സഹായവും നൽകിയിട്ടുണ്ട്.
ഇന്ത്യ കാബൂളിലേക്ക് 63,700-ലധികം ഫ്ലൂ, മെനിഞ്ചൈറ്റിസ് വാക്സിനുകൾ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ അഫ്ഗാനിസ്ഥാന്റെ പൊതുജനാരോഗ്യത്തെ പിന്തുണയ്‌ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അടുത്തിടെ ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ്, അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ വൈദ്യസഹായം നൽകിയത് എടുത്തുപറഞ്ഞിരുന്നു.
നേരത്തെ വിദേശകാര്യ മന്ത്രി മുത്തഖിയുടെ സന്ദർശന വേളയിൽ, ഇന്ത്യ അഫ്ഗാനിസ്ഥാന് 20 ആംബുലൻസുകൾ സമ്മാനിച്ചിരുന്നു.
















