തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കനത്ത തോല്‍വിക്ക് പിന്നാലെ തന്നെ കുറ്റപ്പെടുത്തുന്നവരെ വെല്ലുവിളിച്ച് മുൻ മേയർ ആര്യാ രാജേന്ദ്രൻ . ഒരിഞ്ച് പിന്നോട്ടില്ലെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. ‘Not an inch back’ എന്നെഴുതി വാട്ട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് ആര്യാ രാജേന്ദ്രന്‍ മറുപടി നല്‍കിയത്.
മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് മുൻ കൗൺസിലർ ഗായത്രി ബാബു ഉന്നയിച്ചത്. ‘പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനേയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്.
ഗായത്രി ബാബുവിനെ തള്ളി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയിരുന്നു. ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഗായത്രിയുടെ പരാമർശം പാർട്ടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണസമിതിയുടെ അവസാന കൗണ്‍സില്‍ യോഗത്തിൽ ആര്യ സംസാരിച്ചതിന്റെ വിവരങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തന്നിലുള്ള കഴിവ് തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞു പോയതെന്നാണ് ആര്യ രാജേന്ദ്രൻ കൗണ്‍സില്‍ യോഗത്തിൽ പറഞ്ഞത്.
‘എന്നിലെന്ത് കഴിവുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞ കാലഘട്ടമാണ് കഴിഞ്ഞ് പോയ 5 വർഷം. സംഘടനാ രംഗത്തെ അനുഭവത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരത്തിന്റെ ചുമതല, വെറും 21 വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായ എന്നെ പാർട്ടി എന്നെ ഏല്പിച്ചത്. ക്രൈസിസ് വരുമ്പോൾ എങ്ങനെ അതിനോട് പോരാടാം എന്ന് പഠിച്ചത് മേയർ ആയിരുന്ന കാലത്താണ്. എത്ര വേട്ടയാടപ്പെടേണ്ടി വന്നാലും എന്റെ രാഷ്‌ട്രീയ കാഴ്‌ച്ചപ്പാട് ഞാൻ ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടിയെന്ന നിലയിൽ നിങ്ങളുടെ സ്നേഹം എനിക്ക് നൽകിയിട്ടുണ്ട്’. – ആര്യ അവസാന കൗണ്‍സില്‍ യോഗത്തിൽ പറഞ്ഞു.
















