ന്യൂദൽഹി: പശ്ചിമ ബംഗാളിൽ ബാബറി മസ്ജിദിന് തറക്കല്ലിട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീറിനെ പറ്റിയും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്‌ട്രീയ വിവാദങ്ങൾക്കും ഇപ്പോഴും ശമനമില്ല. ബിജെപി നേതാവ് ദിലീപ് ഘോഷ് ഈ വിഷയത്തിൽ അതി രൂക്ഷമായി പ്രതികരിച്ചു. രാജ്യത്ത് ഒരിടത്തും ബാബറി മസ്ജിദ് ഇല്ലെങ്കിൽ ബംഗാളിൽ എന്തിനാണ് ആ പേരിൽ ഒരു പള്ളി പണിയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇതിനുള്ള കാരണം ഇവിടെ ബംഗ്ലാദേശ് സൃഷ്ടിക്കാൻ ഗൂഢാലോചനയുണ്ട്, ഇത് മമത ബാനർജിയുടെ സമ്മാനമാണ്. ഒരു പള്ളി പണിയുന്നത് തെറ്റല്ല, പക്ഷേ ബാബറിന്റെ പേരിൽ നിങ്ങൾ അത് പണിയുന്നത് എന്തിനാണ്, ബാബർ ഒരു സ്വേച്ഛാധിപതിയും അധിനിവേശക്കാരനുമായിരുന്നുവെന്നും ബിജെപിയുടെ പശ്ചിമ ബംഗാൾ യൂണിറ്റ് നേതാവായ ദിലീപ് ഘോഷ് പറഞ്ഞു. വെസ്റ്റ് മേദിനിപൂരിലാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.
ബാബറി മസ്ജിദ് എന്ന ആശയം ഇവിടുത്തെ ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ട്. കോടതി ഉത്തരവിലൂടെ രാമക്ഷേത്രം പണിതു, പക്ഷേ എന്തിനാണ് ബംഗാളിൽ ബാബറി മസ്ജിദ് പണിയുന്നത്. ഇവിടം ബംഗ്ലാദേശ് ആക്കാനുള്ള ഗൂഢാലോചനയുണ്ട്. ഈ നാടകം മുഴുവൻ തുറന്നുകാട്ടപ്പെട്ടു. മുഴുവൻ വിഷയത്തിലും മമത ബാനർജിയുടെ പങ്കാളിത്തവും വ്യക്തമായിയെന്നും അദ്ദേഹം പറഞ്ഞു.
ബാബറിന്റെ പേരിൽ പള്ളി പണിയരുത്
പള്ളി പണിയുന്നതിൽ എതിർപ്പൊന്നുമില്ല. ഇപ്പോൾ പള്ളി പണിയുന്ന സ്ഥലം അനുയോജ്യമല്ല. ഒരു പള്ളി പണിയുക, പക്ഷേ ബാബറിന്റെ പേരിൽ പണിയരുത്. നമ്മുടെ രാജ്യത്ത് ബാബർ ആരാണ്, അയാൾ ഒരു സ്വേച്ഛാധിപതിയും പീഡകനുമായിരുന്നു. എന്തിനാണ് നിങ്ങൾ പള്ളിയെ അയാളുമായി ബന്ധിപ്പിക്കുന്നത്, അതിനെ പ്രാദേശിക സമൂഹവുമായി ബന്ധിപ്പിക്കുക. ഒരു പള്ളി പണിയുക, നിങ്ങളുടെ മതം ആചരിക്കുക, ആരും നിങ്ങളെ തടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















