കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിധിപകര്‍പ്പ് പുറത്ത്. ആകെ 1709 പേജുകളുള്ള വിധി പകര്‍പ്പാണ് പുറത്തുവന്നത്.ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകണമെന്ന നിലപാട് സ്വീകരിച്ചുവെന്ന് കോടതി പറയുന്നു.
എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ല.ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ഗൂഡാലോചന നടത്തിയതിന് തെളിവില്ല. ദിലീപ് പണം നല്‍കിയതിനും തെളിവില്ലെന്ന് വിധി പകര്‍പ്പില്‍ പറയുന്നു.ഡിജിറ്റല്‍ രേഖകള്‍ മായ്ച്ചതിനും ദിലീപിനെതിരെ തെളിവില്ല.
ജയിലിനുള്ളിലെ ഫോണ്‍ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വിധി പകര്‍പ്പില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ എണ്ണി പറയുന്നുണ്ട്.അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിന്റെ സംസാരം റെക്കാഡ് ചെയ്‌തെന്ന് പറഞ്ഞ് സമര്‍പ്പിച്ചത് ചില ക്ലിപ്പിംഗുകളാണ്. എന്നാല്‍ ഇത് റെക്കാഡ് ചെയ്ത ഉപകരണം സമര്‍പ്പിച്ചിട്ടില്ല.
ഗൂഢാലോചന നടന്നു എന്ന് പ്രോസിക്യൂഷന്‍ പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. ഗൂഡാലോചനയും കുറ്റകൃത്യം നടന്ന കാലവും തമ്മില്‍ ഇത്രയും വ്യത്യാസമുളളതും കോടതി ചൂണ്ടിക്കാട്ടി. ദിലീപ് അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് ചോദിച്ച കോടതി അതില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും പറയുന്നു. ദിലീപിനെ പൂട്ടണം എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല.
ഗൂഢാലോചന നടന്നു എന്ന് പറയുന്ന 2013 മുതല്‍ 2017 വരെയുള്ള കാലയളവില്‍ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലയളവില്‍ സുനി ഒളിവില്‍ പോയതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. എന്നാല്‍ ചില ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ കോടതിയില്‍ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസില്‍ വെറുതെ വിട്ടിട്ടുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോള്‍ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നു.
















