ന്യൂദൽഹി: മാവോയിസ്റ്റുകൾക്കെതിരായ നടപടിയിൽ ഒരു പ്രധാന വെളിപ്പെടുത്തൽ പുറത്തുവന്നു. നക്സലൈറ്റുകളെ നേരിടാൻ സുരക്ഷാ സേന, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് നടത്തിയതിന് സമാനമായ ഒരു ഓപ്പറേഷൻ നടത്തിയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മാവോയിസ്റ്റുകളുടെ ആശയവിനിമയ ഉപകരണങ്ങളിൽ സുരക്ഷാ സേന രഹസ്യമായി ട്രാക്കറുകൾ സ്ഥാപിച്ചിരുന്നു, ഇത് അവരുടെ രഹസ്യ പ്രവർത്തനങ്ങൾ മനസിലാക്കാൻ സൈന്യത്തിന് സഹായകമായി. അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
നക്സലൈറ്റുകളെ ചോദ്യം ചെയ്തതിൽ നിന്ന് മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്‌ക്കെതിരായ നിരീക്ഷണത്തിനും ആക്രമണത്തിനുമായി ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. എന്നിരുന്നാലും വലിയ തോതിലുള്ള ഡ്രോൺ ഉപകരണങ്ങൾ അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ നിന്നും മനസിലാക്കാൻ സാധിച്ചു.
വാക്കി-ടോക്കി ട്രാക്കർ
ടൈംസ് ഓഫ് ഇന്ത്യയ്‌ക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം സുരക്ഷാ ഏജൻസികൾ മാവോയിസ്റ്റുകളുടെ ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങളായ വാക്കി-ടോക്കികൾ പോലുള്ളവയിൽ ട്രാക്കറുകൾ ഘടിപ്പിച്ചിരുന്നു. തുടർന്ന് സംഘടനയുടെ ആശയവിനിമയ ശൃംഖല ഹാക്ക് ചെയ്യപ്പെട്ടതായും ഇത് നിരവധി മുതിർന്ന നേതാക്കളുടെ മരണത്തിലേക്ക് നയിച്ചതായും പിടിയിലായ സോനു ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടാതെ ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റുകൾ തെലങ്കാന സംസ്ഥാന കമ്മിറ്റിയോട് കൊറിയർ വഴി അവശ്യ സാധനങ്ങൾ അയച്ചു നൽകണമെന്ന് നിർദ്ദേശം നൽകിയിരുന്നതായും സോനു അന്വേഷകരോട് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെയാണ് വലിയ വെളിപ്പെടുത്തലുകൾ നടക്കുന്നത്
രഹസ്യങ്ങൾ നിലനിർത്താൻ മാവോയിസ്റ്റുകൾ പ്രോട്ടോൺ മെയിൽ പോലുള്ള എൻക്രിപ്റ്റ് ചെയ്ത ഇമെയിൽ സേവനങ്ങളെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം അഷന്നയെ ചോദ്യം ചെയ്തതിൽ നിന്നും സൗത്ത് ബസ്തറിൽ മാവോയിസ്റ്റുകൾ ഡ്രോണുകൾക്കായി പരീക്ഷണ പറക്കൽ നടത്തിയെന്നും മനസിലാക്കാൻ സാധിച്ചു.
കൂടാതെ സംഘടനയുടെ അന്താരാഷ്‌ട്ര സാന്നിധ്യത്തിന്റെ വിവരണങ്ങളും വെളിപ്പെട്ടു. പാർട്ടിക്ക് ചൈനയുമായി യാതൊരു പ്രവർത്തന ബന്ധവുമില്ലെന്നും നേപ്പാളിൽ സജീവ സാന്നിധ്യമില്ലെന്നും ജമ്മു കശ്മീർ നാഷണൽ സ്റ്റുഡന്റ്സ് ഫെഡറേഷനുമായി യാതൊരു ബന്ധവുമില്ലെന്നും സോനു അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സിപിഐ (മാവോയിസ്റ്റ്) ന് ഫിലിപ്പീൻസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഐക്യദാർഢ്യ ബന്ധം മാത്രമേയുള്ളൂവെന്ന് സോനു പറഞ്ഞതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
















