വിയന്ന: പതിനാല് വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ മുസ്ലീം ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് ഓസ്ട്രിയൻ പാർലമെന്റിന്റെ അധോസഭ വ്യാഴാഴ്ച ഉത്തരവിറക്കി. അടിച്ചമർത്തലിന്റെ പ്രതീകമായിട്ടാണ് സർക്കാർ ഹിജാബിനെ വിശേഷിപ്പിച്ചത്.
“ഇത് സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് 14 വയസ്സുവരെയുള്ള പെൺകുട്ടികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെക്കുറിച്ചാണ്,”- ഭരണ സഖ്യത്തിലെ ഏറ്റവും ചെറിയ പാർട്ടിയായ ലിബറൽ നിയോസിന്റെ പാർലമെന്ററി നേതാവ് യാനിക് ചെട്ടി അധോസഭയിൽ പറഞ്ഞു.
യാനിക്കിന് പുറമെ ഭരണ സഖ്യത്തിന് നേതൃത്വം നൽകുന്ന യാഥാസ്ഥിതിക പീപ്പിൾസ് പാർട്ടിയുടെ ഇന്റഗ്രേഷൻ ജൂനിയർ മന്ത്രി ക്ലോഡിയ പ്ലാക്കോം, പ്രായപൂർത്തിയാകാത്തവർക്കുള്ള ശിരോവസ്ത്രത്തെ അടിച്ചമർത്തലിന്റെ പ്രതീകം എന്നും വിശേഷിപ്പിച്ചു. മൂന്ന് ഭരണകക്ഷികളുടെ സഖ്യമാണ് ഹിജാബ് നിരോധനം നിർദ്ദേശിച്ചത്. തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടിയിൽ നിന്നും ഇതിന് പിന്തുണ ലഭിച്ചു. സ്കൂൾ ജീവനക്കാർക്കും ഇത് ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട ഒരേയൊരു പാർട്ടി അവരായിരുന്നു. നിർദ്ദിഷ്ട നിരോധനത്തെ എതിർത്ത ഒരേയൊരു കക്ഷി പാർലമെന്റിലെ ഏറ്റവും ചെറിയ കക്ഷിയായ ഗ്രീൻസ് ആയിരുന്നു, അത് ഭരണഘടനാ ലംഘനമാണെന്നാണ് അവർ വാദിച്ചത്.
നേരത്തെ അഞ്ച് വർഷം മുമ്പ് രാജ്യത്ത് ഹിജാബിന് നിരോധനം ഏർപ്പെടുത്തിയിരുന്നു, എന്നാൽ കോടതി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും അത് റദ്ദാക്കുകയും ചെയ്തു. തുടർന്ന് ഓസ്ട്രിയൻ സർക്കാർ ഇതിനെ അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിച്ചു. അതേസമയം മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളും സംഘടനകളും ഇതിനെ വിമർശിക്കുകയും മനുഷ്യാവകാശ ലംഘനമാണെന്ന് പറയുകയും ചെയ്തു.
















