കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിനായി നിര്‍ദിഷ്ട പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ ബ്ലോക്ക് നമ്പറുകളും സര്‍വേ നമ്പറുകളും ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് മാടപ്പള്ളിയിലെ സമരസമിതി ആവശ്യപ്പെട്ടു.
ഇതു നിലനില്‍ക്കുന്നതിനാല്‍ വസ്തുവിന്റെ വില്‍പ്പന നടക്കുന്നില്ലെന്നുമാത്രമല്ല, ബാങ്ക് വായ്‌പ പോലും ലഭ്യമാകുന്നില്ല. പല കുടുംബങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും ബുദ്ധിമുട്ടിലാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിരിക്കുന്ന കേസുകള്‍ പിന്‍ലിക്കണമെന്ന ആവശ്യം നിയമസഭയില്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി പരിഗണിച്ചില്ല. നിരവധി കേസുകള്‍ പിഴയടച്ചു തീര്‍പ്പാക്കി. ഇനിയും 11 കേസുകള്‍ നിലനില്ക്കുന്നുണ്ട്.
കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ മാടപ്പള്ളി വള്ളോക്കുന്ന് പാറയ്‌ക്കല്‍ കൃഷ്ണന്‍ നായരുടെ പുരയിടത്തില്‍ 2022 മാര്‍ച്ച് 17ന് സില്‍വര്‍ലൈന്‍ സര്‍വേയുടെ ഭാഗമായി മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാനെത്തിയ സംഘത്തെ മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ മനുഷ്യമതില്‍ തീര്‍ത്താണ് നാട്ടുകാര്‍ തടഞ്ഞത്. തുടര്‍ന്ന് സംഘര്‍മുണ്ടായി.
സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
2022 ഏപ്രിലില്‍ 20ന് റീത്തുപള്ളി ജംഗ്ഷനില്‍ പന്തല്‍ കെട്ടി സ്ഥിരം സമരം തുടങ്ങി. ഈ സമരം 1321 ദിവസം പിന്നിട്ടു. പദ്ധതിയുടെ ഡിപിആറിന് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പിന്നോക്കം പോകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് സമരസമിതിയെ പ്രകോപിപ്പിക്കുന്നത്.
















