ലക്നൗ : ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിൽ റോഹിംഗ്യൻ കുടിയേറ്റ കേന്ദ്രങ്ങളിൽ റെയ്ഡ് . ദലിബാഗിലെ വിഐപി ഏരിയയിലെ റോഹിംഗ്യൻ സെറ്റിൽമെന്റിലാണ് പോലീസ് തിരച്ചിൽ നടത്തിയത് ഓപ്പറേഷനിൽ, റോഹിംഗ്യകളുടെ സംശയാസ്പദമായ ആധാർ കാർഡുകൾ കണ്ടെത്തി. ഈ ആധാർ കാർഡുകൾ അസമിൽ നിർമ്മിച്ചതാണ്.
പരിശോധനയ്‌ക്കിടെ ഉറുദു ഭാഷയിൽ എഴുതിയ പുസ്തകങ്ങളും കണ്ടെത്തി. റോഹിംഗ്യൻ സെറ്റിൽമെന്റിൽ വൈദ്യുതി കണക്ഷനുകൾ, ഫാനുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും കണ്ടെത്തി. റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാർ സെറ്റിൽമെന്റുകളിൽ പൂർണ്ണ സുഖസൗകര്യങ്ങളോടെ താമസിക്കുന്നുണ്ടെന്നും നിയമവിരുദ്ധമായി വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.
അസമിൽ നിർമ്മിച്ച ആധാർ കാർഡിന്റെ ആധികാരികത പരിശോധിക്കാൻ പോലീസ് അസം പോലീസുമായി ബന്ധപ്പെട്ടു. ലക്നൗവിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ തുടരുമെന്ന് പോലീസ് അറിയിച്ചു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് റെയ്ഡ്.
ഓരോ ജില്ലയിലും താൽക്കാലിക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിദേശ പൗരത്വമുള്ള അനധികൃത കുടിയേറ്റക്കാരെ ഈ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയും ആവശ്യമായ പരിശോധനാ പ്രക്രിയ പൂർത്തിയാകുന്നതുവരെ അവിടെ അവരുടെ താമസം ഉറപ്പാക്കുകയും ചെയ്യും. പിന്നീട് നടപടിക്രമങ്ങൾ അനുസരിച്ച് നാടുകടത്തും.
















