നാല് വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ഭാരത സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവാണ്. പുടിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ വിമാനത്താവളത്തിലെത്തിയത് ഭാരതത്തിന്റെ തന്ത്രപരമായ കണക്കുകൂട്ടലില്‍ മോസ്‌കോയുടെ പ്രസക്തിയാണ് എടുത്തു കാട്ടുന്നത്. ഭാരത-റഷ്യ ബന്ധങ്ങളുടെ പുരോഗതിയെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട അമേരിക്കയുടെപ്രതികാര നടപടികളുടെ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമാണ്.
ഇരുപത്തിയേഴ് മണിക്കൂറോളം നീണ്ടുനിന്ന സന്ദര്‍ശനത്തിന്റെ പ്രാധാന്യം അതിനിടെ ഒപ്പുവച്ച കരാറുകളിലല്ല. പ്രസിഡന്റ് പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈമാറിയ തന്ത്രപരമായ സന്ദേശത്തിലാണ്. ബാഹ്യനിയന്ത്രണങ്ങളെ അവഗണിച്ച് സ്വന്തം വഴികളിലൂടെയാണ് ഇരു രാജ്യങ്ങളും മുന്നേറുന്നത്.
ഭാരത-റഷ്യ ഉച്ചകോടിക്കിടെ രാഷ്‌ട്രീയം, സൈനികം, വ്യാപാരം, നിക്ഷേപം, ഊര്‍ജം, ബഹിരാകാശം, സാംസ്‌കാരികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പങ്കാളിത്തത്തിന്റെ വിശാലമായ സാധ്യതകള്‍ ഇരു നേതാക്കളും പരിശോധിച്ചു. ഉച്ചകോടിയിലെ ചര്‍ച്ചകള്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രചോദനമായി.
സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചു. പാശ്ചാത്യ വ്യാപാരം റഷ്യയില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഉണ്ടായ ശൂന്യതയാണ് ഭാരതവുമായുള്ള അടുത്തകാലത്തെ സാമ്പത്തിക ബന്ധം ശക്തിപ്പെടാന്‍ കാരണം. ഇതിലൂടെ സാമ്പത്തിക മേഖലയിലെ പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം ലഭിച്ചു. ഉച്ചകോടിക്കിടെ സാമ്പത്തിക സഹകരണത്തിന്റെ തന്ത്രപ്രധാന മേഖലകളുടെ വികസനത്തിന് 2030 വരെയുള്ള പരിപാടി ഇരു രാജ്യങ്ങളും അംഗീകരിച്ചു. ഭാരതത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉപഭോക്തൃവസ്തുക്കള്‍, ഭക്ഷണവും കൃഷി ഉല്‍പ്പന്നങ്ങളും, ഔഷധ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളെ റഷ്യന്‍ പ്രതിനിധി സംഘം തിരിച്ചറിഞ്ഞു.
പ്രാവീണ്യമുള്ള തൊഴില്‍ശക്തിക്ക് റഷ്യയിലുള്ള ഉയര്‍ന്ന ആവശ്യം പരിഗണിച്ച് തൊഴിലാളി കൈമാറ്റത്തെക്കുറിച്ചുള്ള ഒരു കരാറിന് ഇരു ഇരുരാജ്യങ്ങളും ധാരണയായി. സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതടക്കം വാണിജ്യ സൗകര്യവല്‍ക്കരണം മെച്ചപ്പെടുത്താനുള്ള പ്രതിജ്ഞയും ആവര്‍ത്തിച്ചു. ചരക്കുകൈമാറ്റത്തിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാനും, കസ്റ്റംസ് തീരുവകളും നികുതി നിരക്കുകളും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ചര്‍ച്ചയില്‍ ശ്രമം നടന്നു.
2030 ആകുമ്പോഴേക്കും 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരലക്ഷ്യം കൈവരിക്കുന്നതിനുള്ള മുന്‍ഗണന തുടരാനും ധാരണയായി. അതോടൊപ്പം, യൂറേഷ്യന്‍ എക്കണോമിക് യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ അവസാനിപ്പിക്കണമെന്ന താല്‍പ്പര്യവും ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ പ്രകടിപ്പിച്ചു.
ഭാരതത്തിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ താല്‍പ്പര്യമുള്ളതിനാല്‍ ഊര്‍ജ ബന്ധങ്ങളുടെ ശക്തിപ്പെടുത്തല്‍ എന്ന വിഷയത്തിന് ചര്‍ച്ചയില്‍ മുന്‍ഗണന ലഭിച്ചു. നിലവിലെ പദ്ധതികള്‍ക്കൊപ്പം, എണ്ണ ശുദ്ധീകരണം, പേട്രോകെമിക്കല്‍ സാങ്കേതികവിദ്യകള്‍, ഓയില്‍ ഫീല്‍ഡ് സേവനങ്ങള്‍, ആണവ ഊര്‍ജത്തിന്റെ വിപുലീകരണം എന്നിവയുള്‍പ്പെടെ പുതിയ പദ്ധതികളില്‍ ഭാരതത്തിന്റെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ചര്‍ച്ച നടന്നു. ശാസ്ത്ര-സാങ്കേതിക വിദ്യയിലും ബഹിരാകാശ സഹകരണത്തിലും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചന നടന്നു.
ഉച്ചകോടിക്ക് മുന്നോടിയായി ആധുനിക മിസൈല്‍ പ്രതിരോധ വ്യവസ്ഥയുടെ അധിക ബാറ്ററികളും പുതുതായി വികസിപ്പിച്ച മിസൈല്‍ സംവിധാനവും സ്വന്തമാക്കാനുള്ള താല്പര്യവും ഭാരതം പ്രകടിപ്പിച്ചു. സാങ്കേതിക കൈമാറ്റങ്ങളും സംയുക്ത ഉല്‍പ്പാദന കരാറുകളും വഴിയുള്ള ഭാരതത്തിന്റെ സ്വദേശീവല്‍ക്കരണ ശ്രമങ്ങളെ പിന്തുണയ്‌ക്കുന്ന റഷ്യയുടെ നിലപാട് മാറ്റമില്ലാതെ തുടരുന്നു. ചൈനയുമായി കൂടുതല്‍ ചേര്‍ന്നുനില്‍ക്കുന്ന റഷ്യയുടെ നിലപാട് ഭാരതവുമായുള്ള തന്ത്രപരമായ ഇടം കുറച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നു. പ്രതിരോധ പങ്കാളിത്തം തുടരാനും ശക്തിപ്പെടുത്താനും ഇത് സഹായകമാണ്.
ചര്‍ച്ചയിലെ ധാരണകള്‍ ഇരു രാജ്യങ്ങളുടെയും പൊതു താല്‍പ്പര്യത്തെ പ്രതിനിധീകരിക്കുന്നു. പുടിന്റെ ഈ സന്ദര്‍ശനം ഭാരതത്തിന്റെ കണക്കുകൂട്ടലില്‍ റഷ്യയുടെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. നാല് വര്‍ഷമായി നീളുന്ന ഉക്രൈന്‍ സംഘര്‍ഷത്തിന്റെ നടുവിലും ഭാരതത്തെപ്പോലുള്ള ഒരു പാശ്ചാത്യേതര ശക്തിയുമായി പങ്കാളിത്തം നിലനി
ര്‍ത്താനുള്ള റഷ്യയുടെ കഴിവ് ലോക ക്രമത്തില്‍ ആ രാജ്യത്തിന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നു.
















