തിരുവനന്തപുരം:സര്‍വകലാശാലകളിലെ വി സി നിയമന തര്‍ക്കത്തില്‍ സമവായത്തിലെത്താനായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്‌നപരിഹാരമായില്ല.വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ഗവര്‍ണറും സര്‍ക്കാരും സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്.
താന്‍ മുന്നോട്ട് വച്ചവര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിലപാടെടുത്തു. ചര്‍ച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു.മുഖ്യമന്ത്രി മുന്‍ഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ലെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞു.
കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വി സി നിയമന തര്‍ക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സര്‍ക്കാര്‍ അനുനയ നീക്കവുമായി മുന്നോട്ട് വന്നത്. സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഗവര്‍ണറും സര്‍ക്കാരും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവര്‍ണര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തിലെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് വിസി നിയമന കേസില്‍ സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കിയത്.
സമവായം ഉണ്ടായില്ലെങ്കില്‍ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതിക , ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും നിയമനം നടന്നില്ല. സാങ്കേതിക സര്‍വകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാര്‍ശ. എന്നാല്‍, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രിയ ചന്ദ്രനെയും സാങ്കേതിക സര്‍വകലാശാലയില്‍ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം.
















