കൊല്ലം: ശബരിമല സ്വർണകൊള്ളയിൽ ഇഡി അന്വേഷണം മനഃപൂർവ്വം വൈകിപ്പിക്കാൻ സർക്കാർ നീക്കം. രേഖകൾ കൈമാറുന്നതിന് സർക്കാർ സാവകാശം തേടി. സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി ഈ രേഖകൾ ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു.
ഇതോടെ ഹർജി ഈ മാസം 17ന് പരിഗണിക്കുന്നതിനായി കൊല്ലം വിജിലൻസ് കോടതി മാറ്റി. ശബരിമലയിലേക്ക് ഒരു കാരണവശാലും ഇഡി വരരുതെന്നും അവർ ആവശ്യപ്പെടുന്ന രേഖകൾ കൈമാറരുതെന്നുമാണ് സർക്കാർ നിലപാട്. ആ നിലപാട് രേഖാമൂലം അറിയിക്കാനാണ് തീരുമാനം. സ്വർണ്ണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് ഉണ്ടെന്നാണ് ഇഡിയുടെ നിഗമനം. സർക്കാർ രേഖകൾ നൽകിയില്ലെങ്കിൽ കോടതി തന്നെ നേരിട്ട് ചാർജ് ഷീറ്റ് അടക്കമുള്ള രേഖകൾ നൽകുമെന്ന് പ്രോസിക്യൂഷൻ ഭയപ്പെടുന്നുണ്ട്.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളിയും വാതിൽപ്പടിയിലെ സ്വർണ്ണപ്പാളിയും മോഷണം പോയ രണ്ട് കേസുകളിലെ എഫ്.ഐ.ആർ പകർപ്പുകളും അനുബന്ധ രേഖകളുമാണ് ഇ.ഡി ആവശ്യപ്പെടുന്നത്. നേരത്തെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ വിചാരണക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയത്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന രഹസ്യ അന്വേഷണമായതിനാൽ ഇ.ഡിക്ക് രേഖകൾ നൽകരുതെന്നാണ് സർക്കാർ നിലപാട്. കോടതിയുടെ തീരുമാനം ഇ.ഡിക്ക് രേഖകൾ ലഭിച്ചാൽ കേസ് അന്വേഷണം പുതിയ തലങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
















